കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കു ശബരിമല സന്ദർശനത്തിനു മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടി സ്വീകരിച്ചില്ലെന്നു ഹർജിയിൽ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കു നിവേദനം നൽകിയിട്ടും ഗുണമുണ്ടായില്ല. എ.കെ. മായ, എസ്. രേഖ, ജലജ മോൾ, ജയമോൾ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മല കയറുന്നതിൽനിന്നു രാഷ്ട്രീയകക്ഷി പ്രവർത്തകരടക്കം തടയുകയാണെന്നു ഹർജിയിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും പോലീസ് മേധാവികളും തിരുവിതാംകൂർ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ കളക്ടറും ഭക്തകൾക്കു മതിയായ സംരക്ഷണം ഉറപ്പാക്കാൻ കോടതി ഉത്തരവിടണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.
ശബരിമലയിലേക്കു സ്ത്രീകളെ കടത്തിവിടുന്നതിനെതിരേ പ്രതികരിച്ച തന്ത്രിക്കും പ്രതിഷേധിച്ച മറ്റു പുരോഹിതർക്കുമെതിരേ നിയമനടപടിയെടുക്കണ മെന്നും ആവശ്യപ്പെട്ടിരുന്നു.
തന്ത്രിമാർ, പുരോഹിതർ, പന്തളം രാജകൊട്ടാരം അംഗങ്ങൾ തുടങ്ങിയവർ ഭക്തരിൽനിന്നു പ്രത്യേകം ദക്ഷിണ വാങ്ങുന്നതു തടയുകയും ഈ തുകയെല്ലാം ദേവസ്വം ബോർഡിലേക്കു നൽകാൻ നിർദേശിക്കുകയും വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.കോണ്ഗ്രസ്, ബിജെപി പാർട്ടികളെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, രമേശ് ചെന്നിത്തല, പന്തളം കൊട്ടാരം നിർവാഹകസംഘം, തന്ത്രി കണ്ഠര് മോഹനര് തുടങ്ങിയവരെയും ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.
വ്രതശുദ്ധിക്കാർക്കു മാത്രം പ്രവേശനം: ഹർജി പിൻവലിച്ചു
കൊച്ചി: ശബരിമലയിലേക്കു 41 ദിവസത്തെ വ്രതശുദ്ധിയോടെ വരുന്നവരെ മാത്രം ജാതി, മത, ലിംഗ വേിവചനമില്ലാതെ കടത്തിവിടാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പിൻവലിച്ചു. സുപ്രീംകോടതി വിധി നിലനിൽക്കേ ഇങ്ങനെയൊരു ഹർജി പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെത്തുടർന്നാണു പിൻവലിച്ചത്.
സുപ്രീംകോടതി വിധിക്കെതിരേ എന്തെങ്കിലും പറയാനുണ്ടെങ്കിൽ സുപ്രീംകോടതിയെ തന്നെയാണു സമീപിക്കേണ്ടത്. കേട്ടുകേൾവിയില്ലാത്ത ആവശ്യമാണു ഹർജിക്കാരനായ സാംബവ മഹാസഭാ ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ പെരുന്പാവൂർ വെങ്ങോല സ്വദേശി ശിവൻ കദളി ഉന്നയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കു സംരക്ഷണം അനുവദിക്കാൻ ഹർജി
02:06 AM Oct 24, 2018 | Deepika.com