തൊടുപുഴ: മറയൂർ ചന്ദനഫാക്ടറിയുടെ പ്രവർത്തനം അവതാളത്തിൽ. ഏഴുവർഷം മുന്പ് കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനു കീഴിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. മറയൂരിലെ ചന്ദനക്കൊള്ള തടയുന്നതിനാണ് ഫാക്ടറി സ്ഥാപിക്കാൻ 2006ലെ വി.എസ്.സർക്കാർ അനുമതി നൽകിയത്. ആദ്യപടിയായി പാലക്കാട് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന 35 ചന്ദനഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി.തുടർന്നാണ് മറയൂരിൽ ചന്ദന ഫാക്ടറി ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 95 ശതമാനം ചന്ദനക്കൊള്ള അവസാനിപ്പിക്കാനും കഴിഞ്ഞു. അന്നത്തെ വനം മന്ത്രിയായിരുന്ന ബിനോയി വിശ്വം 2010 ജൂലൈ 18നു ഫാക്ടറിയുടെ നിർമാണോദ്ഘാടനവും 2011 ഓഗസ്റ്റ് 19ന് മന്ത്രി ഗണേഷ്കുമാർ ഫാക്ടറിയുടെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു.
രണ്ടു കോടി
രണ്ടു കോടിയോളം ചെലവഴിച്ചാണ് ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയത്. നാലു തൊഴിലാളികൾ, ഫീൽഡ് ഓഫീസർ, മാനേജർ എന്നീ തസ്തികകളും അനുവദിച്ചിരുന്നു.തുടക്കത്തിൽ നല്ല നിലയിലായിരുന്നു പ്രവർത്തനം. ഉത്പാദിപ്പിക്കുന്ന തൈലം കൃത്യമായി വില്പന നടത്താൻ സാധിക്കാതെ വന്നതോടെ ഫാക്ടറിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനു തടസമായി. വാറ്റിയെടുത്ത തൈലം യഥാസമയം വില്പന നടത്താൻ സാധിക്കാതെ വന്നതോടെ കോർപറേഷനിൽനിന്നു കൃത്യമായി ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള തുക ലഭിക്കാനും തടസം നേരിട്ടു. ഇതു ഫാക്ടറിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ചന്ദനവും അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യാനും വിപണനം നടത്താനും നിലവിലുള്ള കർശന നിയമങ്ങളും പ്രവർത്തനത്തെ ബാധിച്ചു.
സർക്കാർ കനിഞ്ഞാൽ
ഉത്പാദിപ്പിക്കുന്ന ചന്ദനത്തൈലം കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുകൂലമായ നിയമഭേദഗതി വരുത്തിയാൽ കൂടുതൽ വിദേശ നാണ്യം നേടുന്നതിനും മികച്ച സർക്കാർ സംരംഭമായി മാറുന്നതിനും വഴിയൊരുങ്ങും. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇനിയും സമ്മർദം ചെലുത്താൻ തയാറാകുന്നില്ല. നിലവിൽ പേരിനുമാത്രമാണ് ഫാക്ടറിയുടെ പ്രവർത്തനം. തൈലം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ചന്ദനം മറയൂർ വനംവകുപ്പ് ഡിപ്പോയിൽനിന്നുമാണ് ലേലത്തിൽ വാങ്ങുന്നത്. ചന്ദനമരത്തിന്റെ വേരുഭാഗമാണ് തൈലം ഉത്പാദിപ്പിക്കാൻ കൂടുതലായും ഉപയോഗിക്കുന്നത്. വേരുഭാഗം വാറ്റുന്പോഴാണ് കൂടുതൽ തൈലം ലഭിക്കുന്നത്. കിലോയ്ക്ക് ആറായിരം മുതൽ ഏഴായിരം രൂപ വരെയാണ് വേരുഭാഗത്തിനു വില. ലേലം കൊള്ളുന്ന ചന്ദന വേരുകൾ ഫാക്ടറിയിൽ എത്തിച്ച് 96 മണിക്കൂർ നേരത്തെ പ്രക്രിയകളിലൂടെയാണ് തൈലം വാറ്റിയെടുക്കുന്നത്.
സോപ്പ് ഫാക്ടറികൾ
250 കിലോ ചന്ദനം വാറ്റിയാൽ 10-12 കിലോവരെ തൈലം ലഭിക്കും. കിലോയ്ക്ക് വിപണിയിൽ മൂന്നുലക്ഷം വരെയാണ് നിലവിലെ വില. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സോപ്പ് ഫാക്ടറികൾ വേരുഭാഗം ലേലത്തിൽ കൊണ്ടുപോകുന്നതുമൂലം യഥാസമയം മറയൂരിലെ ഫാക്ടറിയിൽ ആവശ്യമായ വേര് ലഭിക്കാതെ വരുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൈസൂർ സാൻഡൽ സോപ്പ് നിർമാതാക്കളാണ് ഇവിടെനിന്നുള്ള വേര് കൂടുതലായും ലേലത്തിൽ കൊണ്ടുപോകുന്നത്. ഇവർക്ക് ആവശ്യമായ തൈലം ഉത്പാദിപ്പിച്ചു നൽകാൻ ധാരണയിലെത്തിയാൽ മറയൂരിലെ ഫാക്ടറി നല്ല നിലയിൽ പ്രവർത്തിപ്പിക്കാനാകുമെന്നു ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ കർണാടക ഹാൻഡികാപ്ഡ് ഡെവലപ്മെന്റ് കോർപറേഷൻ, കേരള സോപ്സ് എന്നീ സ്ഥാപനങ്ങൾ മൊത്തമായി ചന്ദനത്തൈലം വാങ്ങുന്നുണ്ട്. ഇതിനു പുറമെ രണ്ട്, അഞ്ച്, പത്ത് ഗ്രാം അളവിൽ കുപ്പികളിൽ നിറച്ച് വനംവകുപ്പിന്റെ ഇക്കോ ഷോപ്പുകൾ വഴിയും വില്പന നടത്തുന്നുണ്ട്. ഈ അളവുകളിലുള്ള കുപ്പികൾക്ക് യഥാക്രമം 600,1500, 3000 രൂപ എന്നിങ്ങനെയാണ് വില.
ചന്ദനത്തൈലം
ഉത്പാദിപ്പിക്കുന്ന തൈലം വിറ്റുപോകുന്നതനുസരിച്ചാണ് വീണ്ടും ഉത്പാദനം നടത്തുന്നത്. ഇതു ഫാക്ടറിയുടെ തുടർച്ചയായ പ്രവർത്തനത്തിനു തടസമാകുന്നു. മുൻകൂട്ടി ഓർഡർ ലഭിക്കാത്തതിനാൽ കൂടുതൽ നിർമിച്ചു സൂക്ഷിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. തൈലം എടുത്തശേഷം അവശേഷിക്കുന്ന ചന്ദനപൗഡർ മൊത്തമായി വില്പന നടത്തുകയാണ് ചെയ്യുന്നത്. ഫേസ്ക്രീം, ചന്ദനത്തിരി, പെർഫ്യൂം തുടങ്ങിയവ നിർമിക്കാനും മറ്റുമാണ് ഇതു കൂടുതലായും ഉപയോഗിക്കുന്നത്.100 ഗ്രാം പൗഡറിന് വില നൂറുരൂപയാണ്. ചന്ദനം വാറ്റിയ ശേഷം ലഭിക്കുന്ന പൗഡർ ഉപയോഗിച്ചു ഫാക്ടറിയിൽതന്നെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു വിൽപന നടത്താനായാൽ കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനു കൂടുതൽ ലാഭം നേടാൻ സാധിക്കും. അതോടൊപ്പം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ഇതു വഴിയൊരുക്കും.
ജെയിസ് വാട്ടപ്പിള്ളിൽ
സുഗന്ധം മണ്മറയുന്നു
02:06 AM Oct 24, 2018 | Deepika.com