കണ്ണൂർ: ഡോളർ നൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ ബംഗ്ലാദേശിസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സെയ്ഫുൾ ഇസ്ലാം സാഗർ (25), റസാഖ് ഖാൻ (24), മുഹമ്മദ് ലെബ്ലു (45), ബേബി ബീഗം (40) എന്നിവരെയാണ് കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു ബംഗളൂരുവിലെ വിലാസത്തിലുള്ള മൂന്ന് ആധാർ കാർഡുകൾ, ഒരു പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു. കൂടാതെ 20 ഡോളറിന്റെ 21, നൂറ് സൗദി റിയാലിന്റെ 15, അമ്പത് സൗദി റിയാലിന്റെ രണ്ട്, 500 സൗദി റിയാലിന്റെ ഒന്ന് എന്നിങ്ങനെയാണ് പിടിച്ചെടുത്ത കറൻസികൾ. ഇതിനുപുറമേ, 54,740 രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചു.
നിരക്ക് കുറച്ച് ഡോളർ നൽകാമെന്നു പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. വ്യാപാരികളാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. വ്യാപാരികളെ വിളിച്ചുവരുത്തിയശേഷം പണം തട്ടിയെടുക്കുകയാണ് പതിവ്. ഡോളറിന്റെ ചെറിയ കെട്ട് അടിയിലും മുകളിലും വച്ച് ഇടയിൽ ഇതേ വലിപ്പത്തിലുള്ള പേപ്പറുകളും വച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കണ്ണൂരിലെ മാധ്യമപ്രവർത്തകന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ബംഗ്ലാദേശ് സ്വദേശികളെ കേന്ദ്രീകരിച്ച് നടക്കുന്നതിനിടെയാണ് ആയിക്കര വാടക ക്വാർട്ടേഴ്സിൽനിന്ന് ഇവർ അറസ്റ്റിലായത്. കണ്ണൂർ ബസ്സ്റ്റാൻഡിൽ കച്ചവടം ചെയ്യുന്ന കൊറ്റാളി സ്വദേശി പി.പി. സഹദിൽനിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായാണ് ഇവർക്കെതിരേയുള്ള പരാതി. ഡോളർ നൽകാമെന്നു പറഞ്ഞതിനെ തുടർന്ന് ചാലാടേയ്ക്ക് വിളിച്ചുവരുത്തിയ സഹദിനെ ഇവർ ആക്രമിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. താഴെചൊവ്വയിൽ ബേക്കറി നടത്തുന്ന കെ.വി. മുർസിദിൽനിന്ന് 2,90,000 രൂപ പിടിച്ചുപറിച്ച കേസിലും ഇവർ പ്രതികളാണ്. ജില്ലയ്ക്ക് പുറത്തും ഇവരുടെ നേതൃത്വത്തിൽ നിരവധി സംഘങ്ങളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിഐ രത്നകുമാർ, എസ്ഐമാരായ ദിവാകരൻ, ശ്രീജിത്ത് കൊടേരി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ലക്ഷങ്ങൾ തട്ടിയ കേസിൽ ബംഗ്ലാദേശികൾ അറസ്റ്റിൽ
01:50 AM Oct 24, 2018 | Deepika.com