കോഴിക്കോട്: മാനഭംഗകേസുകളില്‍ ഇരയാക്കപ്പെട്ടവര്ക്കുള്പ്പെടെ വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കേന്ദ്രം അനുവദിക്കുന്ന ഫണ്ട് നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ക്രിമിനല്‍ നടപടി ക്രമത്തിലെ 357 എ വകുപ്പ് പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒാരോ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്ക് വിതരണം ചെയുന്നതില്‍ വീഴ്ച വരുത്തിയതായി കമ്മീഷന് ജുഡീഷല്‍ അംഗം പി.മോഹനദാസ് പറഞ്ഞു.
സംസ്ഥാനത്ത് മാനഭംഗത്തിനിരയായ പതിനാലുകാരിക്ക് വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതിയിലൂടെ എട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോററ്റി തയാറാകാത്ത പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കും കമ്മീഷന് നോട്ടീസ് അയച്ചതായി അദാലത്തിനുശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മോഹനദാസ് അറിയിച്ചു.
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഇരകളായവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി വഴി 60 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം. നഷ്ടപരിഹാര തുക നല്‍കാനുള്ള ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരിനാണ്. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരകളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഷ്ടപരിഹാരം സര്‍ക്കാര്‍ മുഖേനെ നല്കാന് പദ്ധതി ആവിഷ്ക്കരിച്ചത്.
നഷ്ടപരിഹാരം: സര്‍ക്കാരിനെതിരേ മനുഷ്യാവകാശ കമ്മീഷന്
01:50 AM Oct 24, 2018 | Deepika.com