കോഴിക്കോട്: സന്നിധാനത്ത് ദർശനത്തിനായി ശബരിമലയിലെത്തിയ കോഴിക്കോട് ചേവായൂർ സ്വദേശിനിയായ യുവഅധ്യാപിക ബിന്ദു തങ്കം കല്യാണി തനിക്ക് വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതേസമയം വാടകവീടിനു നേരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ മാറി താമസിക്കാൻ വാടകവീടിന്റെ ഉടമ അഭ്യർഥിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് മൂവാറ്റുപുഴയില്‍നിന്നു പോലീസ് സംരക്ഷണത്തിൽ യുവതി കോഴിക്കോട്ട് എത്തിയത്. വീട്ടിൽ കയറിയപ്പോഴാണ് വാടകവീട്ടില്‍നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടത്. ഈ വീട്ടിലേക്കും ജോലിചെയ്യുന്ന സ്കൂളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. അതേസമയം, ജോലിചെയ്യുന്ന സ്കൂളില്‍നിന്ന് ഇനി ജോലിക്ക് എത്തേണ്ട എന്ന നിർദേശം നൽകിയെന്നും യുവതി പറയുന്നു. മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് അവർ. മറ്റ് കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിൽ നേരിട്ടെത്തിയാണ് ബിന്ദു അവിടെ പഠിപ്പിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.
എന്നാൽ, ശബരിമലയിലേക്ക് പോയത് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും നിർബന്ധിത അവധിയെടുക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. അനിത പറഞ്ഞു.
ശബരിമലയിലെത്തിയ യുവതിക്കു ഭീഷണി
01:50 AM Oct 24, 2018 | Deepika.com