തിരുവനന്തപുരം: സിപിഎമ്മിന്റെ ആശ്രിതരാണു ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നും ജുഡീഷൽ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ബോധ്യമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയത് സംഘപരിവാർ അല്ല. അക്രമങ്ങൾക്കു പിന്നിൽ ആർഎസ്എസും ബിജെപിയും സംഘപരിവാറുമാണെന്നുള്ളതിന് എന്തു തെളിവാണുള്ളതെന്നു ശ്രീധരൻപിള്ള ചോദിച്ചു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടത്തുന്നതു പരാജിതന്റെ പരിദേവനമാണ്. മുഖ്യമന്ത്രിയുടെ പിടിവാശിയാണു ശബരിമലയിൽ കാര്യങ്ങൾ വഷളാക്കിയത്. എന്നാൽ, ഉദ്ദേശിച്ചത് നടക്കാതെ വന്നതുമൂലം പരാജയഭാരത്താൽ അദ്ദേഹത്തിന്റെ സമനില തെറ്റി. വിശ്വാസിയെന്നു പറയുന്ന ഒരാളെപ്പോലും ശബരിമലയിൽ എത്തിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. തെറ്റുപറ്റിയെങ്കിൽ മുഖ്യമന്ത്രി അതു സമ്മതിക്കണം. പാളയത്തിൽ പടയുണ്ടെന്നു മനസിലാക്കിയിട്ടും ശബരിമലയെ തകർക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്.
തന്ത്രിയെ അപമാനിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതു ശരിയായില്ല. ക്ഷേത്ര പിതൃസ്ഥാനീയരാണ് തന്ത്രി. എന്നാൽ, ശബരിമലയുടെ പിതൃസ്ഥാനീയം ഏറ്റെടുക്കാനാണ് സർക്കാരും എകെജി സെന്ററും ഇപ്പോൾ ശ്രമിക്കുന്നത്.
ശബരിമല യുദ്ധക്കളമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണു നടക്കുന്നത്. ചരിത്രം കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇക്കാര്യത്തിൽ മാപ്പുനൽകില്ല. മുഖ്യമന്ത്രി കേന്ദ്ര വിരുദ്ധ സമരത്തിനാണു കോപ്പുകൂട്ടുന്നത്. വിദേശത്തുപോയി പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമം ഹീനമായിപ്പോയെന്നും ഇതു കേരളത്തിനു ഗുണകരമാകില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സിപിഎമ്മിന്റെ ആശ്രിതരാണു ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയത്: ശ്രീധരൻപിള്ള
01:50 AM Oct 24, 2018 | Deepika.com