ശബരിമല: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇനി എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്. തുലാമാസ പൂജ പൂർത്തിയാക്കി ഇന്നലെ രാത്രി പത്തിനാണു ശബരിമല ക്ഷേത്രനട അടച്ചത്. പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്ന് ഇന്നു കോടതി വ്യക്തമാക്കും. ചിത്തിര ആട്ടത്തിരുന്നാൾ പൂജകൾക്കായി നവംബർ അഞ്ചിനു തുറക്കുന്ന ശബരിമല നട ആറിനു രാത്രി അടയ്ക്കും.
നവംബർ രണ്ടിനു ദീപാവലി അവധിക്കായി അടയ്ക്കുന്ന കോടതി, മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറക്കുന്ന നവംബർ 16ന് നാലു ദിവസം മുന്പു മാത്രമാണ് വീണ്ടും തുറക്കുക.മണ്ഡല, മകരവിളക്ക് കാലത്ത് 15 ദിവസം മാത്രമാണു സുപ്രീംകോടതി പ്രവർത്തിക്കുക.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ 15 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകമാണ്. സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവേശനത്തിനുള്ള വിലക്കു നീക്കി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് വന്നത്. പുനഃപരിശോധനാ ഹർജികൾ നല്കാൻ ഒരു മാസത്തെ സാവകാശമുണ്ട്. അതായത്, ഈ മാസം 28 വരെ ഹർജികൾ നല്കാം. കീഴ്വഴക്കങ്ങൾ അനുസരിച്ച് ഇതിനു ശേഷമേ ഹർജികൾ പരിഗണിച്ചുതുടങ്ങൂ. പുതിയ ഏതാനും ഹർജികൾ കൂടി വരും ദിവസങ്ങളിൽ ഫയൽ ചെയ്തേക്കാം.
പുനഃപരിശോധനാ ഹർജികൾകൊണ്ട് ശബരിമല കേസ് അവസാനിക്കുമെന്നു കരുതാനാകില്ല. റിട്ട് ഹർജികളും കോടതി അലക്ഷ്യ ഹർജികളുമെല്ലാം ഇനിയുമെത്താം. 1965ലെ കേരളാ ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടത്തിലെ 3(എ) വകുപ്പ് പ്രകാരം ശബരിമലയിൽ അഹിന്ദുക്കൾക്കു വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ പ്രചാരക സഭ ഹർജി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തിൽ പത്തനംതിട്ടയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഇന്നു മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രക്ഷോഭങ്ങളും വരുംദിവസങ്ങളിൽ തുടരും.
ജഗീഷ് ബാബു
എല്ലാ കണ്ണുകളും ഇനി സുപ്രീംകോടതിയിൽ
01:34 AM Oct 23, 2018 | Deepika.com