തിരുവനന്തപുരം: സംസ്ഥാന വികസനത്തെ തടസപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ ജനവികാരം ഉയർന്നു വരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പുനർ നിർമാണത്തിനു വിദേശ രാജ്യങ്ങൾ സഹായം നൽകാൻ മുന്നോട്ടു വരുമ്പോൾ മുട്ടാപ്പോക്ക് നിലപാടു സ്വീകരിച്ച് ഇതിനെ തകർക്കുന്ന സമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര സമീപനത്തെ ജനം വെല്ലുവിളിയായി എടുക്കണമെന്നും ഇതിനെതിരേ ജനാധിപത്യ ശക്തികൾ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
പുനർ നിർമാണ ഫണ്ട് ശേഖരണത്തിനായി വിദേശരാജ്യ സന്ദർശനത്തിനു തയാറായ മന്ത്രിമാർക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിലുള്ള പരസ്യ പ്രതിഷേധം അറിയിക്കാനാണ് യുഎഇയിൽ നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മന്ത്രിമാരുടെ വിദേശയാത്ര യാചിക്കാനായിരുന്നില്ല, നാടിന്റെ ഭാഗമായ സഹോദരങ്ങളെ കാണാനായിരുന്നു. അവരുടെ സഹായത്തോടെ പുതിയ കേരളം സൃഷ്ടിക്കാനായിരുന്നു. എല്ലാവരെയും കണ്ടിരുന്നെങ്കിൽ നല്ല സഹായം ലഭിക്കുമായിരുന്നു. ബിജെപി നേതാവ് പറഞ്ഞത് സർക്കാർ യാചിക്കാൻ പോകുന്നുവെന്നാണ്. എന്ത് അടിസ്ഥാനത്തിലാണു മന്ത്രിമാർക്ക് അനുമതി നൽകാത്തത്.
കേരളത്തോട് എന്താണ് പ്രത്യേക നിലപാട്. സംസ്ഥാന വികസനത്തിന് തടസമായതും നാടിനെ തകർക്കുന്നതുമായ നിലപാടാണിത്. മന്ത്രിമാരുടെ വിദേശ സന്ദർശനത്തെക്കുറിച്ചു പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ ആദ്യഘട്ടത്തിൽ അനുകൂല പ്രതികരണമാണുണ്ടായത്. ഗുജറാത്തിൽ ഭൂകന്പമുണ്ടായപ്പോൾ ലോകമെങ്ങുമുള്ള ഗുജറാത്തികൾ സഹായിച്ചതും ഫൗണ്ടേഷനുകളുടെ സഹായം സ്വീകരിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ ചർച്ചയിൽ വിദേശ സന്ദർശനത്തിനുള്ള അനുമതി കേന്ദ്രം അംഗീകരിച്ചെന്ന പ്രതീതിയാണുണ്ടായത്. മുഖ്യമന്ത്രിക്കു വിദേശത്തുപോകാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ആവശ്യമാണ്.
മുഖ്യമന്ത്രിക്ക് അനുമതി ലഭിച്ചതോടെ എല്ലാവർക്കും അനുമതിയുണ്ടെന്ന് സ്വാഭാവികമായും കരുതി. അനുമതി ലഭിക്കാതായതോടെ ചീഫ് സെക്രട്ടറി കേന്ദ്ര ഉദ്യോഗസ്ഥരെ വിളിച്ചു. ആദ്യം മറുപടി പറഞ്ഞവർ പിന്നീട് ഫോണ് എടുക്കാതായി.
മന്ത്രിമാർ ഒരുമിച്ച് വിദേശത്തേക്കു പോയാലും ഒന്നും സംഭവിക്കില്ല. പൂജ അവധി ദിവസങ്ങളിലാണ് മന്ത്രിമാർ പോയത്. ഗൾഫ് നാടുകളിൽ അവധിയായ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലും നടപ്പായില്ലെന്ന നിലപാട് സ്വീകരിക്കാമോ. നമുക്കു മാത്രം സഹായം സ്വീകരിച്ചുകൂടെന്ന നിലപാട് എടുത്തതെന്തിനാണ്. മറ്റു രാജ്യങ്ങളും സഹായം നൽകാൻ സന്നദ്ധരായിരുന്നു. സ്വീകരിച്ചെങ്കിൽ വലിയതുക പുനർനിർമാണത്തിന് ലഭിക്കുമായിരുന്നു.
കേരളത്തിലെ ബിജെപി നേതാക്കൾ സംസ്ഥാനത്തിന് സഹായം നൽകരുതെന്ന നിലപാടാണു സ്വീകരിച്ചത്. നാടിന്റെ വളർച്ചയ്ക്ക് ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്രത്തിനെതിരേ വീണ്ടും മുഖ്യമന്ത്രി : ‘വികസനം തകർക്കുന്ന കേന്ദ്രനിലപാടിനെ വെല്ലുവിളിയായി കാണണം’
01:34 AM Oct 23, 2018 | Deepika.com