കൊച്ചി: മലയാള സിനിമാ മേഖലയിൽ നടക്കുന്ന പലവിധ ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും അത്തരത്തിലുള്ള ചൂഷണങ്ങളെ നിസാരവത്കരിക്കാനുമാണു താരസംഘടനയായ "അമ്മ' ശ്രമിക്കുന്നതെന്നു മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നു സംഘടന പത്രക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യം "മി ടൂ'പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന ഈ സമയത്തും പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതു ദൗർഭാഗ്യകരമാണ്.
അമ്മയുടെ തന്നെ അംഗമായ ശ്രീദേവികയുടെ പ്രസ്താവനയിൽനിന്നു സംഘടനയ്ക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽനിന്ന് ഒരുപാടു വൈരുധ്യം നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനകമാണ്. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീദേവിക, ശ്രുതി ഹരിഹരൻ എന്നിവരെ പിന്തുണയ്ക്കുന്നുവെന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും ഡബ്ല്യുസിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കുറ്റാരോപിതനായ നടൻ ദിലീപ് ഇപ്പോൾ അമ്മയിൽ അംഗം അല്ലെന്ന വാർത്ത സ്വാഗതം ചെയ്യുന്നു. എങ്കിലും ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ നിരാശയുണ്ട്. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു.
wcc.home.blog എന്ന ബ്ലോഗ് ഡബ്ല്യുസിസിയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാനുള്ള വേദിയായി പ്രയോജനപ്പെടുത്തണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ലൈംഗികാതിക്രമങ്ങളെ "അമ്മ'കണ്ടില്ലെന്നു നടിക്കുന്നു: ഡബ്ല്യുസിസി
01:17 AM Oct 23, 2018 | Deepika.com