തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിയമപരമായ നടപടിയിൽ ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമാകും.
ശബരിമലയിലെ സ്ഥിതി വിവര റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതിലെ ചില നിയമ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ച സാഹചര്യത്തിൽ ഡൽഹിയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരുമായി ഇന്നു രാവിലെ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ട്. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടുകളിലെ സമതുലിതാവസ്ഥ ഉറപ്പുവരുത്തിയുള്ള നിയമ നടപടികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു കൊണ്ടുവരാനുള്ള ചർച്ചകളാകും ഇന്നു നടക്കുക.
തുടർന്നു 11 മണിക്കു ചേരുന്ന ദേവസ്വംബോർഡ് യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചു തീരുമാനിക്കും. ബോർഡ് യോഗത്തിനു ശേഷം ദേവസ്വം കമ്മീഷണർ എൻ. വാസു സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്ന നടപടികൾക്കായി ഡൽഹിക്കു പോകും. വൈകാതെ തന്നെ നിയമപരമായ നടപടി സ്വീകരിക്കാനാണു തീരുമാനം. ശബരിമല പ്രതിസന്ധിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഇന്ന് അറിയിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.
ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉന്നതതല യോഗം ചേർന്നു. ശബരിമല വിഷയത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, സ്റ്റാന്റിംഗ് കോണ്‍സൽ അടക്കമുള്ള അഭിഭാഷകരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഉന്നതാധികാര സമിതിയെ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായും പ്രസിഡന്റ് ചർച്ച നടത്തിയിരുന്നു.
ശബരിമല നിയമ നടപടി : ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം
01:17 AM Oct 23, 2018 | Deepika.com