മൂവാറ്റുപുഴ: പുതിയ റേഷൻ കാർഡിന് 10 ലക്ഷത്തിലധികം അപേക്ഷകൾ കംപ്യൂട്ടറിൽ എൻട്രി ചെയ്യാതെ താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. ഇക്കാര്യം സർക്കാരും സമ്മതിക്കുന്നു. കഴിഞ്ഞ ജൂണ് 25 മുതലാണു താലൂക്ക് റേഷനിംഗ് ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നാലു മാസംകൊണ്ടു കംപ്യൂട്ടറിൽ എൻട്രി ചെയ്യാൻ സാധിച്ചത് ഒരുലക്ഷം അപേക്ഷകൾ മാത്രം.
നാലുവർഷത്തിനുശേഷമായിരുന്നു പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ സർക്കാർ സ്വീകരിച്ചത്. കാർഡ് മറ്റൊരു സ്ഥലത്തേക്കു മാറ്റാനും നിലവിലെ അംഗങ്ങളെ ഒഴിവാക്കാനും പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനും ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുന്നതും റേഷൻ കാർഡിലെ പേരു തിരുത്തുന്നതിനും ഇതോടൊപ്പം അപേക്ഷിക്കാമായിരുന്നു. റേഷൻ കാർഡില്ലാത്തതുമൂലം പ്രളയക്കെടുതിയിൽ ഉൾപ്പെട്ടവരടക്കമുള്ളവർക്ക് ഒരു ധനസഹായവും ലഭിക്കാത്ത സ്ഥിതിയുണ്ട്. താലൂക്ക് സ്പ്ലൈ ഓഫീസുകളിൽ കൂടുതൽ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും സജ്ജമാക്കി പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ എൻട്രി ചെയ്യുന്നതു വേഗത്തിലാക്കണമെന്നു സെപ്റ്റംബർ ആറിനു സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
അപേക്ഷ നൽകിയ മുഴുവൻ പേർക്കും പുതിയ റേഷൻ കാർഡു നൽകണമെന്നും അർഹതപ്പെട്ടവരെ എല്ലാം മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അടുത്തമാസം 20നു സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം ആരംഭിക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ അറിയിച്ചു.
നിലവിൽ സംസ്ഥാനത്തു 80,18023 കുടുംബങ്ങൾക്കാണു റേഷൻ കാർഡുകളുള്ളത്. മുൻഗണന പട്ടികയിൽ 35,02509 പേരും എപിഎലിൽ 19,44259 പേരും രണ്ടു രൂപ അരി ലഭിക്കുന്ന പദ്ധതിയിൽ (നീല കാർഡ്) 25,71255 പേരും റേഷൻ കാർഡുള്ളവരിൽപ്പെടുന്നു.
ജോണ്സണ് വേങ്ങത്തടം
പുതിയ റേഷൻകാർഡ് കാത്ത് പത്തു ലക്ഷം അപേക്ഷകർ
01:09 AM Oct 23, 2018 | Deepika.com