കൊച്ചി: ആലപ്പുഴ കൈതവനയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കൈതവന ഏഴരപ്പറന്പിൽ ബെന്നിയുടെ മകൾ ശ്രേയയുടെ മരണവുമായി ബന്ധപ്പട്ട കേസിലാണ് സിബിഐ, തിരുവനന്തപുരം സിബിഐ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചത്. ആലപ്പുഴ കൃപാഭവൻ ലഹരി വിമോചന കേന്ദ്രത്തിൽ വ്യക്തിത്വ വികസന ക്ലാസിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ശ്രേയയെ ക്ലാസ് നടന്ന വളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
2010 ഒക്ടോബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശ്രേയ. രാത്രി കുട്ടികൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശ്രേയയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൃപാഭവൻ അധികൃതരുടെ അശ്രദ്ധ മൂലമാണ് കുട്ടി മുങ്ങിമരിക്കാനിടയായതെന്നു കാണിച്ചു ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സംഭവത്തിൽ ക്യാന്പിന്റെ ചുമതലക്കാരായ ഫാ. മാത്തുക്കുട്ടി മൂന്നാറ്റുമുഖത്തെയും സിസ്റ്റർ സ്നേഹയെയും അശ്രദ്ധ കാട്ടിയതിനു റിപ്പോർട്ടിൽ പ്രതികളാക്കിയിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കിയാണ് ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറിയത്. വേഗത്തിൽ കേസ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നു നേരത്തേയുള്ള എഫ്ഐആർ റീ രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം തുടങ്ങിയിരിക്കുന്നത്.
വിദ്യാർഥിനിയുടെ മുങ്ങിമരണം: സിബിഐ അന്വേഷണം തുടങ്ങി
01:09 AM Oct 23, 2018 | Deepika.com