തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രളയത്തെ അടയാളപ്പെടുത്താന്‍ അവസരം നല്കുന്ന മൊബൈല്‍ ആപ്, Kerala Floods 2018, റവന്യു-ദുരന്ത നിവാരണ മന്ത്രി ഇ. ചന്ദ്രശേഖരന് സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. പ്രളയജലത്തിന്റെ ഉയരം, ഉരുള്‍പൊട്ടല്‍ എന്നിവ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അടയാളപ്പെടുത്തി ചിത്രം സഹിതം മൊബൈല്‍ ആപ്പില്‍ നല്‍കാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
ഓരോ വ്യക്തിക്കും സമീപത്തെ കെട്ടിടങ്ങളിലും സ്വന്തം വീട്ടിലും ജലം ഉയര്‍ന്ന അളവ് രേഖപ്പെടുത്തി ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനാകും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുടെ ചിത്രങ്ങളും അപ്ലോഡ് ചെയ്യാം. പ്രളയജലം എത്തിയ ഉയരം ഔദ്യോഗികമായി അടയാളപ്പെടുത്തി വിവരം ലഭ്യമാക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എംജി സര്‍വകലാശാല, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആൻഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷം ഔദ്യോഗിക പ്രളയ ഭൂപടം നിര്‍മിക്കുന്നതിന് കേന്ദ്ര ജലകമ്മീഷന് ദുരന്തനിവാരണ അഥോറിറ്റി ലഭ്യമാക്കും.
ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ കണ്ടെത്തി പഠിക്കാനും ഔദ്യോഗികമായി വേണ്ട ശിപാര്‍ശകള്‍ നല്‍കാനും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയാണ് ദുരന്തനിവാരണ നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ഉള്‍പ്പെടാത്ത മേഖലകള്‍ സംബന്ധിച്ച വിവരം പൊതുജനങ്ങള്‍ നല്കിയാല് അവ വേര്‍തിരിച്ച് പഠനത്തിനായി ലഭ്യമാക്കാനാണ് ദുരന്തനിവാരണ അഥോറിറ്റി ലക്ഷ്യമിടുന്നത്.
പ്രളയത്തെ അടയാളപ്പെടുത്താന്‍ മൊബൈല്‍ ആപ് പുറത്തിറക്കി
01:09 AM Oct 23, 2018 | Deepika.com