കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കു വേണ്ടി കുടിയൊഴിഞ്ഞ വയോധികയ്ക്ക് നൽകിയ സ്ഥലം വാസയോഗ്യമാക്കി നൽകുന്നതിന് ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി വാസയോഗ്യമാക്കുന്നതു വരെ വീട്ടുവാടക ഇനത്തിൽ 5000 രൂപ വീതം നൽകണമെന്ന പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ഉറപ്പിന്റെ കാര്യത്തിലും തീരുമാനം എടുക്കണമെന്ന് ജില്ലാ കളക്ടറോടും കോടതി നിർദേശിച്ചിട്ടുണ്ട്.
ചേരാനെല്ലൂർ പള്ളിയത്ത് പറന്പിൽ രമണി (76) നൽകിയ ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ തീരുമാനം. പുനരധിവാസത്തിനു നൽകിയ സ്ഥലം ഇപ്പോഴും ചതുപ്പുനിലമാണെന്നും പാക്കേജ് പ്രകാരമുള്ള ഉറപ്പ് പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് കിട്ടിയ സ്ഥലം വാസയോഗ്യമാക്കുകയും അല്ലാത്തപക്ഷം പുനരധിവാസ പാക്കേജിൽ പറഞ്ഞിട്ടുള്ള വാടക തുടർന്ന് അനുവദിക്കുകയും വാടകക്കുടിശിക നൽകുകയും വേണമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
പുനരധിവാസത്തിനു യോഗ്യമായ സ്ഥലമാണ് ഹർജിക്കാരിക്ക് അനുവദിച്ചിട്ടുള്ളതെന്നും കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഹാജരാക്കിയാൽ പൈലിംഗിന് നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ള തുക അനുവദിക്കാമെന്നുമായിരുന്നു സർക്കാറിന്റെ നിലപാട്. വെള്ളക്കെട്ടായി കിടക്കുന്ന ചതുപ്പുനിലം മണ്ണിട്ട് നികത്താതെ കെട്ടിടം നിർമിക്കാനാവില്ലെന്ന് ഹർക്കാരി ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഹർജിക്കാരിയുടെ പരാതി കളക്ടർ കേൾക്കണമെന്നും പരാതികൾ സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചത്.
വല്ലാർപാടം: വയോധികയ്ക്ക് നൽകിയ സ്ഥലം വാസയോഗ്യമാക്കണമെന്നു ഹൈക്കോടതി
01:08 AM Oct 23, 2018 | Deepika.com