തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ പ്രതിസന്ധിയിൽനിന്നു കര കയറുന്നതിനായി സുപ്രീംകോടതിയെ നിയമപരമായി ഏതുതരത്തിൽ സമീപിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. യുഎഇ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഫയൽ ചെയ്യേണ്ട വിഷയത്തിൽ തീരുമാനമെടുക്കും.
സുപ്രീംകോടതിയിൽ ഫയൽ ചെയ്യേണ്ട വിഷയവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറും നിയമവിദഗ്ധരുമായി ഇന്നലെ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വിധി നടപ്പാക്കുന്നതിനു സാവകാശം തേടുന്നതാണു കൂടുതൽ ഉചിതമെന്ന നിയമോപദേശമാണു നിയമ വിദഗ്ധർ നൽകിയതെന്നാണു വിവരം. നിലവിലെ സ്ഥിതിവിവര റിപ്പോർട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിക്കും.
അടുത്ത ദിവസംതന്നെ ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന തരത്തിലാണു തയാറെടുപ്പുകളെന്നു ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. യുവതീപ്രവേശനം നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷാവസ്ഥ, വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം, തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിന്റെയും എതിർപ്പ് അടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ടാകും. പ്രളയദുരന്തത്തിൽ തകർന്ന പമ്പയുടെ അവസ്ഥയും വിവരിക്കും.
സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജികൾക്കൊപ്പം സ്ഥിതിവിവര റിപ്പോർട്ടും കോടതി പരിഗണിക്കുമെന്നാണു കരുതുന്നത്. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുന്നതിനൊപ്പം ഹൈക്കോടതിയിലും നൽകും. തുലാമാസ പൂജകൾക്കുശേഷം ശബരിമല നട ഇന്നു വൈകുന്നേരം അടയ്ക്കുകയാണ്.
അതേസമയം, സുപ്രീംകോടതിയിൽ ദേവസ്വം ബോർഡിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയുടെ പ്രസ്താവന സർക്കാരിനെയും ദേവസ്വം ബോർഡിനെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സുപ്രീംകോടതിയെ സമീപിക്കാൻ തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണു സിംഗ്വി ഇന്നലെ പറഞ്ഞത്.
ശബരിമല പ്രതിസന്ധി: തീരുമാനം ഇന്നുണ്ടായേക്കും
01:42 AM Oct 22, 2018 | Deepika.com