തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിധി മറികടക്കാൻ സംസ്ഥാനം നിയമനിർമാണം നടത്തണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രസ്താവന ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിയെ മറികടക്കാൻ ഓർഡിനൻസ് ഇറക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ് ഇപ്പോൾ നടത്തുന്നത്. ആർട്ടിക്കിൾ 252 പ്രകാരം സംസ്ഥാനം പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകൂവെന്നാണു ശ്രീധരൻ പിള്ള പറയുന്നത്. എന്നാൽ അതു ശരിയല്ല. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലെ നിയമനിർമാണത്തെക്കുറിച്ചാണ് ഈ ആർട്ടിക്കിൾ പറയുന്നത്. ശബരിമല കേരളത്തിന്റെ മാത്രം പ്രശ്നമാണ്. അതിനാൽ തന്നെ ബിജെപിയുടെ വാദം നിലനിൽക്കില്ല.
ഭരണഘടനയുടെ കണ്കറന്റ് പട്ടികയിലെ ഐറ്റം നന്പർ 22 ലാണ് മതപരമായ കാര്യങ്ങൾ വരുന്നത്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ നിലപാട് അറിയിച്ച സാഹചര്യത്തിൽ നിയമനിർമാണമെന്നതു കേരളത്തിനു കഴിയില്ല. ഇതു മറച്ചുവച്ചുകൊണ്ടാണ് ശ്രീധരൻ പിള്ള സംസാരിക്കുന്നത്. ഈ നിലപാടിന് നിയമപരമായും ഭരണഘടനാപരമായും നിലനില്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയും സിപിഎമ്മും കാട്ടുന്ന കള്ളക്കളിയാണു പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയവത്കരണം ആഗ്രഹിക്കാത്തതുകൊണ്ടാണ് കോണ്ഗ്രസ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുവരാത്തത്. ബിജെപിയും സിപിഎമ്മും നടത്തുന്നതു രാഷ്ട്രീയ മുതലെടുപ്പാണ്. ശബരിമലയിൽ ഇപ്പോൾ സംഭവിക്കുന്നതിന്റെയെല്ലാം ഉത്തരവാദി സർക്കാരാണ്.
കരുതലോടുകൂടി സർക്കാർ പ്രവർത്തിക്കാത്തതാണു പ്രശ്നങ്ങൾ വഷളാകാൻ കാരണം. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും മന്ത്രിമാർ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കേണ്ടതു കേന്ദ്രസർക്കാർ: ചെന്നിത്തല
01:42 AM Oct 22, 2018 | Deepika.com