തൊടുപുഴ: മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാൻ രോഗി കഴിച്ചതിന്റെ ബാക്കി മരുന്നു കഴിച്ച ഡോക്ടർ ഒൻപതു വർഷത്തോളം അബോധാവസ്ഥയിൽ കഴിയുകയും പിന്നീട് മരിക്കുകയും ചെയ്ത കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി. ബൈസണ്വാലി ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടറായിരുന്ന പി.എ. ബൈജു മരിച്ച സംഭവത്തിൽ കഷായത്തിൽ വിഷം ചേർത്തതുമായി ബന്ധപ്പെട്ടു ബൈസണ്വാലി സ്വദേശിയായ കാര്യാംകുന്നേൽ രാജപ്പനെതിരേ പോലീസ് ചാർജ് ചെയ്ത കേസിലാണ് സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയത്.
ഡോ. ബൈജുവിന്റെ ജീവിതം തകർത്ത സംഭവമുണ്ടായത് 2007 ജനുവരി 24-നായിരുന്നു. രാജപ്പന്റെ ഭാര്യ ശാന്ത ചികിത്സയ്ക്ക് എത്തിയപ്പോൾ സന്ധിവാതത്തിനുള്ള മരുന്നായ രാസന പഞ്ചക കഷായം ഡോ. ബൈജു കുറിച്ചു കൊടുത്തിരുന്നു. സ്വകാര്യ കന്പനി വിപണിയിലെത്തിക്കുന്ന കഷായം വാങ്ങി കഴിച്ച ശാന്തയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുറിച്ച മരുന്നിന്റെ കുഴപ്പമാണെന്ന് ആരോപണമുണ്ടായതോടെ വർഷങ്ങളായി മരുന്ന് വിപണിയിലുണ്ടെന്നു പറഞ്ഞു വിശ്വാസ്യത തെളിയിക്കാൻ ഡോക്ടർ കുപ്പിയിലെ ബാക്കി കുടിച്ചു കാണിക്കുകയായിരുന്നു. ഇതോടെ അവശനിലയിലായ ബൈജുവിനെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും ശരീരം തളർന്നു. ആരെയും തിരിച്ചറിയാനാവാതെ ഒൻപതു വർഷത്തോളം കിടക്കയിൽ കഴിഞ്ഞ് 2016 സെപ്റ്റംബർ 12ന് അദ്ദേഹം മരിച്ചു.
ശാന്തയുടെ മകനായ ബിജു ഡോ. ബൈജുവിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മരുന്നിൽ ഏലത്തിനു തളിക്കുന്ന മാരകവിഷം ചേർത്തിരുന്നതായി കണ്ടെത്തി. മരുന്നിൽ വിഷം കലർന്നത് അറിയാതെയാണ് ഡോക്ടർ കഴിച്ചു കാണിച്ചത്. സംഭവത്തിൽ ശാന്തയുടെ ഭർത്താവായ രാജപ്പനെതിരേ പോലീസ് കേസെടുത്തു.
ശാന്തയ്ക്കു നിരന്തരം രോഗം വന്നു ചികിത്സ വേണ്ടിയിരുന്നതിനാൽ ഇതിനു പണം ചെലവഴിക്കാൻ മനസില്ലാതെ ഇവരെ വകവരുത്താനാണ് കഷായത്തിൽ വിഷം ചേർത്തതെന്നായിരുന്നു പോലീസ് കേസ്. ശാന്ത കുറഞ്ഞ അളവിൽ മരുന്ന് കഴിച്ചതിനാൽ ജീവൻ നഷ്ടമായില്ല. സംഭവം കഴിഞ്ഞു മൂന്നു മാസങ്ങൾക്കു ശേഷം രാജപ്പനെ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തുന്നതായി ഡോ. ബൈജുവിന്റെ ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബൈജുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. രാജപ്പന്റെ വീട്ടുമുറ്റത്തുനിന്നു ലഭിച്ച വിഷക്കുപ്പിയായിരുന്നു കേസിലെ പ്രധാന തെളിവ്.
ഒൻപതു വർഷത്തിനു ശേഷം ഡോ. ബൈജു മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി കേസിൽ കൂടുതൽ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് ഹാജരാക്കി. ഒക്ടോബർ ഒന്നിനാണ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. ഈ മാസം 30നു വിചാരണ അവസാനിക്കാനിരിക്കെയാണു പ്രധാന സാക്ഷികളെല്ലാം കൂറുമാറി പ്രതിക്കനുകൂലമായി കോടതിയിൽ മൊഴി നൽകിയത്. രാജപ്പന്റെ ഭാര്യ ശാന്ത ഇപ്പോഴും ഇയാൾക്കൊപ്പം തന്നെയാണു താമസം. ഡോ. ബൈജുവിനെ അറിയില്ലെന്നും ചികിത്സിച്ചിട്ടില്ലെന്നും കഷായമല്ല കടുംകാപ്പി കുടിച്ചപ്പോഴാണു ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നുമാണ് ശാന്ത കോടതിയിൽ മൊഴി നൽകിയത്. വിഷക്കുപ്പിയും തൊണ്ടിമുതലുകളും പോലീസ് കണ്ടെടുക്കുന്നതു കണ്ടില്ലെന്ന് മറ്റു സാക്ഷികളും മൊഴി നൽകി. കേസിൽ മഹസർ തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥനും ഇതിനിടയിൽ മരിച്ചിരുന്നു.
പഠനം പൂർത്തിയാക്കി ഡോക്ടറായി ചുമതലയേറ്റ് ഒൻപതു മാസം തികയും മുൻപാണ് നിർധന കുടുംബത്തിലെ അംഗമായ ബൈജുവിന്റെ ജീവിതം തകർത്ത സംഭവമുണ്ടായത്. രോഗിക്കു നൽകിയ മരുന്നിൽ സംശയമുയർന്നപ്പോൾ മരുന്ന് കഴിച്ചു കാണിച്ച ബൈജുവിനു സ്വന്തം ജീവിതമാണ് നഷ്ടമായത്. വയോധികയായ മാതാവാണ് തളർന്നുകിടന്ന ഒൻപതു വർഷവും ബൈജുവിനെ പരിചരിച്ചിരുന്നത്.
ആയുർവേദ ഡോക്ടർ ബൈജു മരിച്ച കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി
01:42 AM Oct 22, 2018 | Deepika.com