തിരുവനന്തപുരം: ബിജെപിയും കേന്ദ്രസർക്കാരും വിചാരിച്ചാൽ 24 മണിക്കൂർ കൊണ്ട് ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. അതിനുള്ള ശക്തി അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ ബിജെപിക്കും ആർഎസ്എസിനും ആത്മാർഥയുണ്ടെങ്കിൽ അവർ പി.എസ്. ശ്രീധരൻ പിള്ളയെയും കൂട്ടി പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും ആന്റണി കൂട്ടിച്ചേർത്തു.
മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ വസതിയിൽ നടന്ന ജഗതി വാർഡിലെ 92-ാം ബൂത്തിന്റെ സമ്മേളനോദ്ഘാടനവും "എന്റെ ബൂത്ത്, എന്റെ അഭിമാനം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ രണ്ടായി പിരിച്ച് കൈക്കലാക്കാൻ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ശബരിമലയിൽ നടക്കുന്നത്. ഈ രണ്ടു കൂട്ടരും പ്രശ്നം വഷളാക്കാൻ ശ്രമിച്ച് ശബരിമലയെ കലാപഭൂമിയാക്കി മാറ്റരുത്. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് കോണ്ഗ്രസ് സംശയ രഹിതമായി നിലപാട് പ്രഖ്യാപിച്ചു.
പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്രയോ കോടതിവിധികൾ വന്നു. പക്ഷേ അതിലൊന്നിലും ശബരിമല വിധി നടപ്പിലാക്കാൻ കാണിച്ച മിന്നൽ വേഗം കണ്ടില്ല. ചില വിധികളെ മറികടക്കാൻ ഓർഡിനൻസ് ഇറക്കി. ചിലതു ചർച്ച ചെയ്തു പരിഹരിച്ചു. ഇക്കാര്യത്തിലും സർക്കാർ അവധാനതയോടെ പെരുമാറണമായിരുന്നു.
പക്ഷേ ആരു തടഞ്ഞാലും വിധി നടപ്പിലാക്കുമെന്ന സർക്കാരിന്റെ ആദ്യ പ്രതികരണം തന്നെ പ്രശ്നം വഷളാക്കി. റിവ്യൂ ഹർജി കൊടുക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ദേവസ്വം ബോർഡ് അതിനു തയാറായിരുന്നെന്നുമാണു മനസിലാക്കുന്നത്. ദേവസ്വം ബോർഡിനെ അവരുടെ വഴിക്കുവിടാതെ നിയന്ത്രിക്കാൻ പാർട്ടി ശ്രമിച്ചു. സുപ്രീം കോടതി വിധിയെ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യാൻ സർക്കാരിനു കഴിഞ്ഞിരുന്നെങ്കിൽ കുഴപ്പമുണ്ടാകില്ലായിരുന്നുവെ ന്ന് ആന്റണി പറഞ്ഞു.
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. സുപ്രീംകോടതി ഒരു പേന കൊണ്ട് ഒരുത്തരവെഴുതിയാൽ ഈ വൈവിധ്യങ്ങൾ പെട്ടെ ന്നു മാറ്റാൻ കഴിയുമോ? അങ്ങനെ കഴിയുമായിരുന്നെങ്കിൽ രാജ്യത്ത് എന്തെല്ലാം മാറ്റങ്ങൾ വരുമായിരുന്നു? നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും കോടതി വിധിയിലൂടെ മാറ്റാൻ ശ്രമിച്ചാൽ രാജ്യം ഛിന്നഭിന്നമാകും.
ആരാധനാലയങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുക്കുകയാണ് വേണ്ടത്. രാഷ്ട്രീയപ്പാർട്ടികളുടെയും ഭക്തരുടെയും മതസംഘടനകളുടെയും തന്ത്രികുടുംബാംഗങ്ങളുടെയും യോഗം വിളിച്ച് മുൻവിധികളില്ലാതെ ശബരിമലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.
ശബരിമല : ബിജെപിയും കേന്ദ്ര സർക്കാരും വിചാരിച്ചാൽ വേഗം പ്രശ്നം പരിഹരിക്കാം: ആന്റണി
01:10 AM Oct 21, 2018 | Deepika.com