തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കു പാലിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയെ നേരിൽ കണ്ടാണു മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ടു കണ്ടു സഹായം തേടാമെന്നാണു പ്രധാനമന്ത്രിയോടു പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാൽ, പിന്നീടു മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. ഇത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പല രാജ്യങ്ങളും സ്വയമേവ തയാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല.
പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് ദുരന്തത്തിൽ വിദേശസഹായം വാങ്ങിയിരുന്നു. എന്നാൽ, നമ്മുടെ കാര്യം വന്നപ്പോൾ നമുക്കാർക്കും മനസിലാകാത്ത നിലപാട് സ്വീകരിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.
കേരളം ആരുടെ മുന്നിലും തോൽക്കാൻ തയാറല്ല. നമുക്കു നമ്മുടെ നാട് പുനർനിർമിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നതു തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകണം: മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ വിദേശയാത്ര: പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിച്ചില്ലെന്നു മുഖ്യമന്ത്രി
12:47 AM Oct 21, 2018 | Deepika.com