തിരുവനന്തപുരം: കേരളത്തിനായി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കൊച്ചുവേളിയിൽനിന്ന് ബാനസ്വാഡിയിലേക്ക് (ബംഗളൂരു) പുതുതായി ആരംഭിച്ച കൊച്ചുവേളി- ബാനസ്വാഡി - കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് ട്രെയിൻ (നന്പർ 16319/16320) കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം മുതൽ കായംകുളംവരെയുള്ള പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാതെ കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കാനാകാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഹംസഫർ എക്സ്പ്രസ് പ്രതിദിന സർവീസ് ആക്കണം, ബാനസ്വാഡിയിൽനിന്ന് ബംഗളൂരു കന്റോണ്‍മെന്റ് വരെ സർവീസ് ദീർഘിപ്പിക്കണം എന്നീ ആവശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
മൈസൂരിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാന ഗവണ്മെന്റുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ. സന്പത്ത് എംപി, ഒ. രാജഗോപാൽ എംഎൽഎ, കരിക്കകം വാർഡ് കൗണ്‍സിലർ ഹിമ സിജി, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശിരീഷ് കുമാർ സിൻഹ, അഡീഷണൽ ഡിവിഷണൽ മാനേജർ പി. ജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നന്പർ16319) പിറ്റേദിവസം രാവിലെ 10.45 ന് ബാനസ്വാഡിയിലെത്തും. ഈ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
തിരിച്ച് വെള്ളി, ഞായർ ദിവസങ്ങളിൽ ബാനസ്വാഡിയിൽ നിന്ന് വൈകുന്നേരം ഏഴിനു പുറപ്പെടുന്ന ട്രെയിൻ (നന്പർ. 16320) ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തും. ഈ ട്രെയിനിന് കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, കോയന്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.ഈ ട്രെയിനുകളിൽ എസി ത്രീ ടയർ കോച്ചുകളാണ് ഉള്ളത്.
കൊച്ചുവേളി- ബാനസ്വാഡി ട്രെയിൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു
12:01 AM Oct 21, 2018 | Deepika.com