കൊച്ചി: നഷ്ടപരിഹാരത്തുകയിൽ ധാരണയാവാത്തതിനാൽ പ്രളയത്തിൽ നശിച്ച സപ്ലൈകോയുടെ ടണ്കണക്കിനു നെല്ലും അരിയും സ്വകാര്യ മില്ലുകളിൽ കെട്ടിക്കിടന്നു പുഴുവരിക്കുന്നു. നഷ്ടപരിഹാരത്തുക എത്രയാകണമെന്നതു സംബന്ധിച്ചു സപ്ലൈകോയും ഇൻഷ്വറൻസ് കന്പനിയും തമ്മിൽ ഒത്തുതീർപ്പിലെത്താത്തതാണു പ്രതിസന്ധിക്കു കാരണം.
കന്പനിയുടെയോ സപ്ലൈകോയുടെയോ നിർദേശം ലഭിക്കാതെ വെള്ളം കയറി കേടുവന്ന നെല്ലും അരിയും നീക്കം ചെയ്താൽ നഷ്ടപരിഹാരത്തുക ലഭിച്ചേക്കില്ലെന്ന ആശങ്ക മില്ലുടമകൾക്കുണ്ട്. സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിനുള്ള അരി സ്വകാര്യ മില്ലുകളിൽനിന്നാണു ശേഖരിക്കുന്നത്. ഇതിനാവശ്യമായ നെല്ലു നൽകുന്നതും സപ്ലൈകോ തന്നെ. ഇത്തരത്തിൽ നൽകിയ നെല്ലും മില്ലുകളിൽ സ്റ്റോക്കു ചെയ്തിരുന്ന അരിയും വലിയതോതിൽ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു.
അരി ഉത്പാദനം കൂടുതലുള്ള എറണാകുളം ജില്ലയിൽ മാത്രം അന്പതോളം മില്ലുകളിലും ഗോഡൗണുകളിലും സപ്ലൈകോയുടെ നെല്ലും അരിയും കേടുവന്ന നിലയിൽ കെട്ടിക്കിടക്കുന്നുണ്ട്. ആഴ്ചകൾ പിന്നിട്ടതിനാൽ മില്ലുകളിൽനിന്നു ദുർഗന്ധം രൂക്ഷമാണ്. ഇവ കെട്ടിക്കിടക്കുന്നതിനാൽ മില്ലുകളുടെ പ്രവർത്തനം നിലച്ച മട്ടുമാണ്.
സപ്ലൈകോ നൽകുന്ന നെല്ലിനും മടക്കി നൽകുന്ന അരിക്കും ഇൻഷ്വറൻസ് പരിരക്ഷയുള്ളതാണ്. ഇൻഷ്വറൻസിന്റെ ഒരു വിഹിതം മില്ലുടമകളാണു നൽകുന്നത്. ഒരു കോടി രൂപ വിലയുള്ള നെല്ലിനും അരിക്കും 15000 രൂപയാണു മില്ലുടമകൾ നൽകുന്നത്. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസാണു സപ്ലൈകോയുടെ നെല്ലിനും അരിക്കും ഇൻഷ്വറൻസ് തുക നൽകേണ്ടത്.
ഇൻഷ്വറൻസ് കന്പനി അധികൃതർ മില്ലുകളിൽ പലവട്ടം പരിശോധനകൾ നടത്തി നഷ്ടത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉപയോഗശൂന്യമായ നെല്ലും അരിയും നീക്കം ചെയ്യാൻ ഇതുവരെയും നിർദേശം നൽകിയിട്ടില്ലെന്നു മില്ലുടമകൾ പറയുന്നു. അരിമില്ലുകൾ തങ്ങളുടെ ബ്രാൻഡിൽ ഉത്പാദിപ്പിക്കുന്ന അരിയുടെയും മറ്റും ഇൻഷ്വറൻസ് തുക ഇതിനകം ഉടമകൾക്കു ലഭിച്ചിട്ടുണ്ട്. ബാങ്കുകൾ വഴിയുള്ള ഇൻഷ്വറൻസ് പരിരക്ഷയായതിനാൽ പ്രളയത്തിൽ കേടുവന്ന മെഷീനറികൾക്കും നഷ്ടപരിഹാരത്തുക കിട്ടി.
അതേസമയം, പ്രളയത്തിൽ മുങ്ങിയ നെല്ലും അരിയും മില്ലുകളിൽനിന്നു നീക്കാൻ ടെണ്ടർ വിളിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു. വെള്ളത്തിൽ മുങ്ങിപ്പോയതിൽ കുറച്ചെങ്കിലും കാലിത്തീറ്റയ്ക്കായി ഉപയോഗിക്കാനാവുമെന്നാണു കരുതുന്നത്. ഇതുകൂടി കണക്കിലെടുത്താണു ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. 24നുശേഷം ടെണ്ടർ അപേക്ഷകൾ പരിഗണിക്കും. ഇൻഷ്വറൻസ് നടപടികളിൽ കന്പനിയുടെ ഭാഗത്തുനിന്നു കാലതാമസമുണ്ടായെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.
സിജോ പൈനാടത്ത്
പ്രളയത്തിൽ മുങ്ങിയ സപ്ലൈകോയുടെ നെല്ലും അരിയും മില്ലുകളിൽ ചീയുന്നു
12:01 AM Oct 21, 2018 | Deepika.com