ശബരിമല: പോലീസ് അകന്പടിയോടെ ശബരിമല ദർശനത്തിനായി സന്നിധാനത്തെ നടപ്പന്തൽ വരെയെത്തിയ യുവതികൾക്ക് എതിർപ്പിനെത്തുടർന്നും സർക്കാർ നിർദേശം മൂലവും മടങ്ങേണ്ടിവന്നു. ആന്ധ്രയിൽനിന്നുള്ള ഓൺലൈൻ മാധ്യമ പ്രവർത്തക കവിത, നടിയും ആക്ടീവിസ്റ്റുമായ രഹന ഫാത്തിമയുമാണ് ഇന്നലെ പോലീസ് സംരക്ഷണയിൽ മലകയറാനെത്തിയത്.
ഐജി എസ്. ശ്രീജിത്ത്, എസ്പിമാരായ ദേവേഷ് കുമാർ ബെഹ്റ, വി. അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ 180 പോലീസുകാരുടെ സംഘമാണ് ഇവർക്കു സംരക്ഷണമൊരുക്കിയത്. വലിയ നടപ്പന്തൽ വരെ ഇവർ എത്തിയെങ്കിലും അപ്പോഴേക്കും പതിനെട്ടാംപടിക്കു താഴെ മേൽശാന്തിയുടെയും തന്ത്രിയുടെയും പരികർമികളും വിശ്വാസികളും പ്രതിരോധം തീർത്തു. യുവതികൾ പതിനെട്ടാംപടിയിൽ പ്രവേശിച്ചാൽ നട അടച്ച് മലയിറങ്ങുമെന്നു തന്ത്രി കണ്ഠര് രാജീവരും അറിയിച്ചു.
ഐജി ശ്രീജിത്ത് പ്രതിഷേധക്കാരുമായി അനുനയ ചർച്ചകൾ നടത്തി. താനും അയ്യപ്പഭക്തനാണെന്നും കോടതിവിധി നടപ്പാക്കാതെ മാർഗമില്ലെന്നും സഹകരിക്കണമെന്നുമായിരുന്നു ഐജിയുടെ അഭ്യർഥന. എന്നാൽ, തങ്ങളെ ചവിട്ടിമെതിച്ചല്ലാതെ യുവതികളെ സന്നിധാനത്തെത്തിക്കാൻ കഴിയില്ലെന്നു പറഞ്ഞു പ്രതിഷേധക്കാർ നടപ്പന്തലിൽ നിരന്നുകിടന്നു പ്രതിരോധം തീർത്തു. തുടർന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഐജി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
ആക്ടീവിസ്റ്റുകൾ
പോലീസിന്റെ നടപടികളെ തള്ളിപ്പറഞ്ഞ മന്ത്രി ദർശനത്തിനെത്തിയ യുവതികൾ ഭക്തരല്ലെന്നും ആക്ടീവിസ്റ്റുകളാണെന്നും അവർക്കു സംരക്ഷണയൊരുക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും വ്യക്തമാക്കി. ഇതോടെ ഐജി ഡിജിപിയുമായി ടെലി ഫോണിൽ ബന്ധപ്പെട്ടു. ഇതിനിടെ, സന്നിധാനത്തുള്ള വനംവകുപ്പ് ഗസ്റ്റ് ഹൗസിലേക്കു മാറ്റിയിരുന്ന യുവതികളെ സംഘർഷാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്തി. ഓൺലൈൻ മാധ്യമ പ്രവർത്തകയായ കവിത പിന്മാറാൻ തയാറായെങ്കിലും എറണാ കുളത്തുകാരിയായ രഹന ഫാത്തിമ താൻ ഇരുമുടിക്കെട്ടുമായാണ് എത്തിയതെന്നും മല കയറാൻ അനുവദിക്കണമെന്നും പറയുകയായിരുന്നു. സംഘർഷാവസ്ഥയെപ്പറ്റി പോലീസ് അവരെ വീണ്ടും കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നീടാണ് രഹനയും സന്നിധാനത്തേക്കു പ്രവേശിക്കുന്നത് ഉപേക്ഷിക്കാൻ തയാറായത്. രഹനയെയും കവിതയെയും ഹെൽമറ്റും ജാക്കറ്റും ധരിപ്പിച്ചാണ് ശബരിമലയിലേക്കു കൊണ്ടുപോയത്.
പിന്നീട്, കഴക്കൂട്ടത്തുനിന്നു വീട്ടമ്മയായ മേരി സ്വീറ്റി സന്നിധാനത്തേക്കു പോകാനായി എത്തിയെങ്കിലും ഇവർക്കു സുരക്ഷ നൽകാനാകില്ലെന്നു പോലീസ് അറിയിക്കുകയായിരുന്നു. ഇവർ ഇരുമുടിക്കെട്ടില്ലാതെയാണ് എത്തിയത്. കനത്ത പോലീസ് സന്നാഹത്തോടെയാണു യുവതികളെ പിന്നീടു പന്പയിൽനിന്നു മാറ്റിയത്.
കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിനെ പോലീസ് മരക്കൂട്ടം വരെയെത്തിച്ചെങ്കിലും എതിർപ്പിനെത്തുടർന്നു ഇവരും മടങ്ങിപ്പോയിരുന്നു.
യുവതികളെ മടക്കിവിട്ടു
01:23 AM Oct 20, 2018 | Deepika.com