തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
ശബരിമലയിലെ സംഘർഷാന്തരീക്ഷം നിയന്ത്രിക്കാൻ പോലീസിനു കഴിഞ്ഞെന്നു ഡിജിപി ഗവർണറെ അറിയിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടു യഥാർഥ വിശ്വാസികളെ ശബരിമലയിലെത്തിക്കാൻ പോലീസ് ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം വിശ്വാസികളുടെ ആവശ്യങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു നിലയ്ക്കലിലും പന്പയിലും കടുത്ത സംഘർഷാവസ്ഥ ഉണ്ടായ സാഹചര്യത്തിലാണു സംസ്ഥാന പോലീസ് മേധാവിയോടു വിശദീകരണം തേടിയത്. പോലീസ് യൂണിഫോം യുവതിയെ ധരിപ്പിച്ചു സന്നിധാനത്തേക്കു കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും സംഘർഷം ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നും ഗവർണറെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യർഥിച്ചിരുന്നു.
ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും ഗവർണർ, പ്രതിപക്ഷ നേതാവിന് ഉറപ്പു നൽകി. ശബരിമലയിൽ സംഘർഷം സൃഷ്ടിക്കുന്നതു പോലീസിന്റെ ഭാഗത്തുനിന്നാണെന്നും ഭക്തർക്കു നേരേ പോലീസ് നടപടി സ്വീകരിക്കുകയാണെന്നും ആരോപിച്ചു സുരേഷ് ഗോപി എംപി. ഒ. രാജഗോപാൽ എംഎൽഎ, ബിജെപി ജനറൽ സെക്രട്ടറി എം. ഗണേശ് തുടങ്ങിയവരും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു പരാതി പറഞ്ഞു.
ഗവർണർ ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടി
01:09 AM Oct 20, 2018 | Deepika.com