തിരുവനന്തപുരം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള നടപടി സർക്കാർ തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണു സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ എല്ലാ വിശ്വാസികൾക്കും അയ്യപ്പദർശനം നടത്താനുള്ള സാഹചര്യം ഒരുക്കാൻ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സർക്കാർ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും സർക്കാരിന് അംഗീകരിക്കാനാവില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്നുള്ള ആവശ്യമാണ് കേന്ദ്രസർക്കാർ കത്ത് മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചത്.
സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും കത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനത്തിനായി എത്തിച്ചേരുന്ന എല്ലാവർക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പോലീസ് നടപടിക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നതു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ പിന്തുണ: മുഖ്യമന്ത്രി
12:55 AM Oct 20, 2018 | Deepika.com