തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നടപ്പന്തൽ വരെയെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കിയതു സർക്കാരിന്റെ കർശന നിർദേശത്തെത്തുടർന്ന്. സ്ത്രീകൾ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംസ്ഥാനമാകെ സംഘർഷം വ്യാപിക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള സൂചന സർക്കാരിനു ലഭിച്ചതോടെയാണ് ഇവരെ തിരിച്ചയയ്ക്കാൻ താൻ ഇടപെട്ടതെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, എറണാകുളത്തെ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെയും ഹൈദരാബാദ് സ്വദേശിനി കവിതയെയും സന്നിധാനത്ത് എത്തിക്കാനുള്ള ഐജി ശ്രീജിത്തിന്റെ നടപടിയും വിവാദത്തിലായി. പോലീസ് യൂണിഫോം ധരിപ്പിച്ചാണു യുവതികളെ പന്പയിൽനിന്നു ശബരിമലയിൽ എത്തിക്കാൻ നീക്കം നടത്തിയതെന്ന് ആരോപണം ഉയർന്നു.
കേരള പോലീസ് ആക്ടിന്റെ പരസ്യമായ ലംഘനം നടത്തിയ ഐജി ശ്രീജിത്ത് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാതി വ്യാപകമായതോടെ ഐജി ശ്രീജിത്തിനോട് ആഭ്യന്തര വകുപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടി. എന്നാൽ, യുവതികൾ ധരിച്ചിരുന്ന പോലീസ് യൂണിഫോം അവർ കൊണ്ടു വന്നതാണെന്നും ഹെൽമറ്റും സുരക്ഷാ കവചമായി ധരിക്കുന്ന ഷീൽഡും മാത്രമാണു പോലീസ് നൽകിയതെന്നും അദ്ദേഹം മറുപടി നൽകി. സംഘർഷാന്തരീക്ഷത്തിൽ ഹെൽമറ്റും സുരക്ഷാ കവചവും നൽകുന്നതു പോലീസ് ആക്ടിന്റെ ലംഘനമല്ലെന്ന് ഐജിയുടെ മറുപടിയിലുണ്ടെന്നാണു സൂചന.
യുവതികൾ പമ്പയിൽനിന്നു നടപ്പന്തലിൽ എത്തുന്നതു വരെയുള്ള രണ്ടേകാൽ മണിക്കൂർ സമയം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നതു ചില അന്തർധാരകളുടെ സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്നീട് ആരോപിച്ചു. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. യുവതികൾ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു.
സന്നിധാനത്ത് രക്തച്ചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. ഐജി ശ്രീജിത്തിന്റെ സംരക്ഷണയിൽ എത്തിയ യുവതികളെക്കുറിച്ചുള്ള മന്ത്രിയുടെ നിലപാടിലൂടെ ഐജിയുടെ നടപടിയെ സർക്കാർ തള്ളുന്നുവെന്ന സൂചനയാണു ലഭിക്കുന്നത്. ചുംബന സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന രഹ്നഫാത്തിമയെക്കുറിച്ച് അറിയാതെയല്ല, ഐജി ശ്രീജിത്ത് സന്നിധാനത്ത് എത്തിച്ചതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ രാത്രി പന്പയിലെത്തിയ യുവതികളുമായി ഇന്നലെ രാവിലെ ഏഴിനു ഐജി ശ്രീജിത്തും 200 പേരെടങ്ങിയ പോലീസ് സംഘവുമാണു മല കയറാൻ തുടങ്ങിയത്. സംഘർഷ സാഹചര്യമറിഞ്ഞതോടെ രാവിലെ 7.50നു ദേവസ്വം മന്ത്രിയുടെ ഓഫീസ് ഐജിയുമായി ബന്ധപ്പെട്ടെങ്കിലും മലകയറ്റം തുടർന്നു. പിന്നീടു മന്ത്രി നേരിട്ടു തന്നെ ഐജിയെ വിളിക്കുകയായിരുന്നു. ഒൻപതിനു നടപ്പന്തലിൽ പരികർമ്മികളെയും ഭക്തരെയും അണിനിരത്തി യു വതികളെ തടഞ്ഞതോടെയാണു സംഘർഷാന്തരീക്ഷമുണ്ടായത്. തുടർന്നു തന്ത്രി കണ്ഠര് രാജീവരുമായി ഐജി നേരിട്ടു സംസാരിച്ചു.
ആചാരലംഘനം നടന്നാൽ നട അടച്ചിടുമെന്നു തന്ത്രിയും പന്തളം കൊട്ടാരം പ്രതിനിധികളും നിലപാട് എടുത്തു. ഇതോടെ യുവതികളെ മടക്കണമെന്നു കർശന നിർദേശം ലഭിച്ചതോടെയാണ് ഇവരെ തിരികെക്കൊണ്ടുപോയത്.
യുവതികളെ തിരിച്ചിറക്കിയതു സർക്കാർ നിർദേശപ്രകാരം
12:55 AM Oct 20, 2018 | Deepika.com