പത്തനംതിട്ട: ശബരിമലയിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ കോടതി റിമാൻഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സബ് ജയിലിലാണ് രാഹുൽ ഈശ്വർ.
ഇതിനിടെ, കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി ലിബിയയ്ക്കെതിരേയും പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. യുവതിയെ തടഞ്ഞ ഇരുന്നൂറോളം പേർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ സന്നിധാനത്തു പോലീസ് സുരക്ഷയിലെത്തിയ യുവതികളെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയുന്ന ഇരുന്നൂറിലധികം പേർക്കെതിരേയും പോലീസ് കേസെടുത്തു.
ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ഞൂറിലധികം പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശബരിമലയിൽ ഇന്നലെയെത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ദേശീയ ദർശൻ എന്ന സംഘടനയുടെ സെക്രട്ടറി രാധാകൃഷ്ണനും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്കിയിട്ടുണ്ട്.
രാഹുൽ ഈശ്വർ റിമാൻഡിൽ
12:55 AM Oct 20, 2018 | Deepika.com