തൃശൂർ: വിശുദ്ധിയുടെയും അത്ഭുതത്തിന്റെയും അനുഗ്രഹങ്ങൾക്കു നന്ദിയുമായി ക്രിസ്റ്റഫറിന്റെ കുടുംബം. ‘ആശിച്ചുജനിച്ച മൂന്നാമത്തെ മകന്റെ ജീവൻ രക്ഷിച്ചത് മറിയം ത്രേസ്യാമ്മയുടെ തിരുശേഷിപ്പുവച്ചുള്ള പ്രാർത്ഥനയാണ്’, മാതാപിതാക്കളായ പെരിഞ്ചേരി ചൂണ്ടൽ ജോഷിയും ഷിബിയും സാക്ഷ്യപ്പെടുത്തുന്നു. അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷ്യമാകാൻ ലഭിച്ച അവസരം വലിയ ദൈവാനുഗ്രഹമാണെന്നും ഇരുവരും പറഞ്ഞു.
മാസം തികയുംമുമ്പേ അമല ആശുപത്രിയിൽ 2009 ഏപ്രിൽ ഏഴിന് രാവിലെ 8.30 നായിരുന്നു ക്രിസ്റ്റഫറിന്റെ ജനനം. ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്നു കുഞ്ഞു ജനിച്ചയുടനേ നവജാതശിശു വിഭാഗം മേധാവി ഡോ. വി.കെ. ശ്രീനിവാസൻ അറിയിച്ചു. ആദ്യദിവസംതന്നെ രാത്രിയോടെ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായി. രാത്രി അമല ആശുപത്രി ഡയറക്ടറായിരുന്ന റവ.ഡോ. പോൾ ആച്ചാണ്ടി സിഎംഐ കുഞ്ഞിനു വീട്ടുമാമ്മോദീസ നല്കി. മരുന്നുകൾ നല്കിയെങ്കിലും ശ്വാസതടസംമൂലം വെന്റിലേറ്ററിലേക്കു മാറ്റണമെന്നു ഡോക്ടർ അറിയിച്ചു. എന്നാൽ നവജാതശിശുവിനുള്ള ഏക വെന്റിലേറ്ററിൽ മറ്റൊരു രോഗിയുള്ളതിനാൽ അതിനു സാധിക്കില്ലെന്നും ഡോക്ടർ പറഞ്ഞു.
ഏപ്രിൽ ഒമ്പതിനു കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായി. “അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളൂ’’എന്നു ഡോ. ശ്രീനിവാസൻ പറഞ്ഞു. വൈകുന്നേരം ഏഴോടെ ജോഷിയുടെ അമ്മ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പുമായി ആശുപത്രിയിൽ എത്തി. വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പാണിത്. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന കൊച്ചുമകന്റെ കിടക്കയിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐസിയുവിന്റെ ചുമതലയുള്ള സിസ്റ്ററിനു തിരുശേഷിപ്പു കൈമാറി. സിസ്റ്റർ അതു ചെയ്തു. രോഗിയായിരുന്ന ജോഷിയുടെ അമ്മ താമസിയാതെ വീട്ടിലേക്കു മടങ്ങി.
ക്രിസ്റ്റഫറിന്റെ പിതാവ് ജോഷി ഉൾപ്പെടെ കുടുംബാംഗങ്ങൾ പ്രാർഥിച്ചുകൊണ്ടിരുന്നു. ഏഴരയോടെ ജനൽപാളിയിലൂടെ ഐസിയുവിലേക്കു നോക്കിയപ്പോൾ കുഞ്ഞ് സാധാരണ നിലയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നതാണ് ജോഷി കണ്ടത്. നഴ്സിനോട് ആരാഞ്ഞപ്പോൾ കുഞ്ഞ് സാധാരണനിലയിൽ ശ്വസിക്കുന്നുണ്ടെന്നു പറഞ്ഞു. ഡോ. ശ്രീനിവാസനെ ഫോണ് ചെയ്ത് വിവരം അറിയിച്ചു. പിറ്റേന്നു രാവിലെ ഡോ. ശ്രീനിവാസൻ ഐസിയുവിലെത്തി പരിശോധിച്ചപ്പോഴും കുഞ്ഞ് സാധാരണ നിലയിൽ ശ്വസിക്കുന്നതായി സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിച്ചതുമൂലമുള്ള അത്ഭുത രോഗശാന്തിയാണെന്ന് അദ്ദേഹം മനസിലാക്കി.
അങ്ങനെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ തന്ന അത്ഭുത രോഗശാന്തിയാണ് ക്രിസ്റ്റഫറിന്റെ ജീവിതം. തന്റെ ചികിത്സയുടെ ഫലമല്ല ഈ കുഞ്ഞിന്റെ അത്ഭുത രോഗശാന്തിയെന്ന് ഉറപ്പിച്ചുപറയുന്ന ഡോ. ശ്രീനിവാസന്റെ മൊഴികളും രേഖപ്പെടുത്തലുകളും സാക്ഷ്യവുമാണ് നാമകരണ നടപടികൾക്കുള്ള അത്ഭുതത്തിന്റെ നിർണായക തെളിവായത്.
തൃശൂർ അതിരൂപതയിൽ നടന്ന ഈ അത്ഭുത രോഗശാന്തിയുടെ പഠനത്തിനായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് ട്രൈബ്യൂണൽ രൂപീകരിച്ചത്.
നാലുവർഷം മുമ്പാണ് ഇതിന്റെ രൂപതാതല പഠനം പൂർത്തിയാക്കി വത്തിക്കാന്റെ സ്ഥിരീകരണത്തിനായി രേഖകൾ സമർപ്പിച്ചത്.
ക്രിസ്റ്റഫർ ഇപ്പോൾ പെരിഞ്ചേരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. ജോഷി - ഷിബി ദമ്പതികളുടെ മൂത്ത മകൾ മരിയ ഒമ്പതാം ക്ലാസിലും രണ്ടാമത്തെ മകൻ ഇമ്മാനുവൽ ഏഴാം ക്ലാസിലും പഠിക്കുന്നു.
ഫ്രാങ്കോ ലൂയിസ്
അനുഗ്രഹത്തിന്റെ പുണ്യവുമായി ക്രിസ്റ്റഫറും കുടുംബവും
12:19 AM Oct 20, 2018 | Deepika.com