കൊച്ചി: കേരള സംഗീത നാടക അക്കാദമി (കെഎസ്എൻഎ) ചെയർപേഴ്സണ്‍ സ്ഥാനത്തുനിന്ന് കെപിഎസി ലളിതയെ നീക്കം ചെയ്യണമെന്ന് നെറ്റ്വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള (നാടക്) ആവശ്യപ്പെട്ടു. സമീപകാലത്ത് കേരളത്തിലുണ്ടായ വ്യത്യസ്ത സാമൂഹിക വിഷയങ്ങളിൽ തീർത്തും സ്ത്രീവിരുദ്ധ നിലപാടും പ്രവർത്തനവും ഇവർ നിരന്തരമായി നടത്തിവരികയാണ്.
പീഡന കേസിൽ കുറ്റാരോപിതനായ നടനെ ജയിലിൽ പോയി സന്ദർശിച്ച വേളയിൽ കേരളത്തിലെ സാംസ്കാരിക ലോകത്തുനിന്ന് ഇവർക്കെതിരേ വലിയ എതിർപ്പ് ഉയർന്നിരുന്നു. വ്യക്തി എന്ന നിലയിലാണ് സന്ദർശിച്ചത് എന്നായിരുന്നു അവർ നൽകിയ ഔദ്യോഗിക മറുപടി.
ഇരയായ പെണ്‍കുട്ടിക്ക് നീതി നിഷേധിച്ച്, കുറ്റാരോപിതനൊപ്പം നിൽക്കുന്ന സിനിമ സംഘടനയുടെ വൃത്തികേടുകൾ ചൂണ്ടിക്കാണിച്ച പെണ് കൂട്ടായ്മയിലെ അംഗങ്ങൾക്കെതിരേ ലളിത മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന കേരളത്തിലെ ആത്മാഭിമാനമുള്ള ഓരോ സ്ത്രീക്കും അപമാനമാണെന്ന് നാടക് സെക്രട്ടറി ജെ. ഷൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെയർപേഴ്സണ്‍ എന്ന നിലയിൽ കലകളുടെ വളർച്ചയ്ക്കോ വികാസത്തിനോ വേണ്ടി ഇവർ എന്തെങ്കിലും ചെയ്തതായി അറിവില്ല. അവർ ഈ സ്ഥാനത്തുനിന്ന് സ്വമേധയാ മാറുകയോ അല്ലെങ്കിൽ സർക്കാർ ഇവരെ നീക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്തു നൽകുമെന്നും ശൈലജ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്നും ശൈലജ വ്യക്തമാക്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. ഹരി, തൃശൂർ ജില്ലാ സെക്രട്ടറി വിനോദ് ഗാന്ധി, എറണാകുളം ജില്ലാ സെക്രട്ടറി ഷിബു കെ. മാധവൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കെപിഎസി ലളിതയെ പദവിയിൽനിന്നു നീക്കണം: നാടക്
12:14 AM Oct 20, 2018 | Deepika.com