കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പിനു ശബരിമല വിഷയത്തിൽ വൻവീഴ്ചയാണു സംഭവിച്ചിരിക്കുന്നതെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോടു വിശദീകരണം തേടണം. ഉത്തരവാദിത്വമേറ്റെടുത്തു പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ബെന്നി ബഹനാൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആചാരങ്ങൾ ലംഘിക്കണമെന്ന ലക്ഷ്യത്തോടെ മലകയറാനെത്തിയ രഹ് ന ഫാത്തിമയുൾപ്പെടെയുള്ള യുവതികളെ സന്നിധാനം വരെയെത്തിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഹെൽമറ്റും ജാക്കറ്റും നൽകി പോലീസ് അവർക്ക് അകന്പടി സേവിച്ചു.
ചുംബന സമരത്തിൽ പങ്കെടുത്തിട്ടുള്ള ആക്ടിവിസ്റ്റായ രഹ് ന ഫാത്തിമ നേരത്തെ അറിയിച്ചതുപ്രകാരമാണ് മല ചവിട്ടാനെത്തിയതെന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആരുടെ പിന്തുണയുടെ ബലത്തിലാണ് എത്തിയതെന്ന് അവർ വ്യക്തമാക്കണം. ഐജി ശ്രീജിത്തിന്റെ സഹായത്തോടെയാണു സന്നിധാനത്ത് എത്താൻ ശ്രമിച്ചത്. ഇതിനു പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നു സംശയിക്കുന്നു. സുപ്രീം കോടതി വിധി ചോദ്യം ചെയ്തു റിവ്യൂ പെറ്റീഷൻ നൽകാനും വിധി വരുന്നതുവരെ തൽസ്ഥിതി തുടരണമെന്നു കോടതിയെ അറിയിക്കാനും സർക്കാർ തയറാകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ആഭ്യന്തരവകുപ്പിനു വൻവീഴ്ച: ബെന്നി ബഹനാൻ
12:14 AM Oct 20, 2018 | Deepika.com