പെരുന്പാവൂർ: മാധ്യമ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ രണ്ടുപേർ പിടിയിലായി. കൂടാലപ്പാട് സിദ്ധൻ കവലയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചിറക്കൽ പുതിയതെരു ഭാഗത്ത് കവിതാലയം ജിഗീഷ് (34), ഇയാളുടെ സഹായി കൂവപ്പടി മദ്രാസ് കവല വേലംപറന്പിൽ ജയൻ (37) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജയന്റെ പേരിൽ കൂടാലപ്പാട് സിദ്ധൻകവല ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും. കേന്ദ്രസർക്കാരിന്റെ മുദ്രയുള്ള സർട്ടിഫിക്കറ്റുകളും കേരള പോലീസിന്റെ എൻഒസി സർട്ടിഫിക്കറ്റുകളും വ്യജമായി നിർമിച്ച് വിവിധ വകുപ്പുകളിൽ ജോലിക്ക് തെരഞ്ഞെടുത്ത ഔദ്യോഗിക അറിയിപ്പും നിർമിച്ച് തട്ടിപ്പു നടത്തിവരികയായിരുന്നു പ്രതികൾ.
ഇതുവഴി ലഭിക്കുന്ന പണം മുദ്രപത്രങ്ങളും ചെക്കുകളും സ്വർണാഭരണങ്ങളും ഈടായി വാങ്ങി അമിത പലിശയ്ക്ക് നൽകി ഇരുവരും ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മാധ്യമപ്രവർത്തകൻ എന്ന് അവകാശപ്പെട്ടാണ് ജിഗീഷ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ വാഹനത്തിൽ പ്രസ് സ്റ്റിക്കറും ഒട്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ജിഗീഷിനെതിരേ വിവിധ ജില്ലകളിൽ തട്ടിപ്പു കേസുകൾ നിലവിലുള്ളതായും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മാധ്യമ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ്;രണ്ടുപേർ പിടിയിൽ
12:14 AM Oct 20, 2018 | Deepika.com