കോഴിക്കോട്: ശബരിമലയെ തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത ഗൂഢാലോചനയെ തുടർന്നാണ് അന്യമതസ്ഥയായ ആക്ടിവിസ്റ്റിന് ശബരിമലയിലെ നടപ്പന്തൽ വരെ കയറാൻ സാധിച്ചതെന്ന്ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ .
സുപ്രീം കോടതിൽ പുനപ്പരിശോധനാ ഹർജി നൽകുന്നതിനു മുമ്പു യുവതികളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് നടന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സർക്കാർ സംവിധാനങ്ങളുമായും സംസാരിച്ച ശേഷമാണ് രഹ്ന ഫാത്തിമ എത്തിയത്. ഇവർക്ക് പോലീസിന്റെ വേഷവും ചിഹ്നവും ആയുധവും നൽകിയത് നിയമ ലംഘനമാണ്.
പോലീസിന്റെ നടപടിക്കെതിരേ കേസ് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്യമതസ്ഥർക്ക് കേറിക്കൊട്ടാനുള്ള ചെണ്ടയല്ല ശബരിമല. മതവികാരം വ്രണപ്പെടുത്താനാണ് അവർ ശ്രമിച്ചത്. ഇത്തരത്തിലുള്ളവരെ അതത് മത നേതാക്കൾ നിയന്ത്രിക്കണം. ഇതു വരെ സമാധാന പരമായാണ് ഇടപെട്ടത്. ഇത് എല്ലായ്പോഴും ഉണ്ടാവില്ല. ആവശ്യമെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരും. അദ്ദേഹം പറഞ്ഞു.
സർക്കാരിന്റേത് ആസൂത്രിത ഗൂഢാലോചന: സുരേന്ദ്രൻ
11:47 PM Oct 19, 2018 | Deepika.com