തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനോടനുബന്ധിച്ചു വാഹന ഗതാഗതം തടസപ്പെടുത്തുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും നിലനിർത്തുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹർത്താൽ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ശബരിമല തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.
ഇരുപത്തിനാലു മണിക്കൂർ ഹർത്താലിനാണ് അഖില ഭാരത ഹിന്ദുപരിഷത്ത് (എഎച്ച്പി) ആഹ്വാനം ചെയ്തത്.
ആരെയും തടയാൻ അനുവദിക്കില്ലെന്നു ഡിജിപി
തിരുവനന്തപുരം: ശബരിമലയിൽ പോകുന്ന ആരെയും തടയാൻ അനുവദിക്കില്ലെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സുപ്രീംകോടതി വിധി നടപ്പാക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. അതു നടപ്പാക്കുമെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ഡിജിപി പറഞ്ഞു.
ശബരിമലയിലേക്കു യുവതികളെത്തിയാൽ അവർക്ക് സൗകര്യമൊരുക്കും.നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ഹർത്താൽ: അക്രമം തടയാൻ കർശന നിർദേശം
08:56 PM Oct 17, 2018 | Deepika.com