ശബരിമല: നിലയ്ക്കലിലും പന്പയിലുമായി കൂടുതൽ ആളുകൾ എത്തിയതോടെ യുവതി പ്രവേശനത്തിനെതിരേ യുള്ള സമരം ശക്തമായി. പന്പയിൽ ബിജെപി, വിഎച്ച്പി നേതാക്കളായ ശോഭ സുരേന്ദ്രൻ, കെ.പി. ശശികല എന്നിവർ ഉച്ചയോടെ സമരത്തിനു നേതൃത്വം നൽകി. പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ താഴമൺ മഠത്തിലെ ദേവകി അന്തർജനത്തെയും മകൾ മല്ലികയെയും വിട്ടയച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരെയും പന്പയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. പി.സി. ജോർജ് എംഎൽഎ അടക്കമുള്ള നേതാക്കളും സമരത്തിനു നേതൃത്വം നൽകാൻ പന്പയിലെത്തിയിട്ടുണ്ട്.
നിലയ്ക്കലിൽ വനിതാ പോലീസുകാർ സഞ്ചരിച്ച വാഹനം അടക്കം തടഞ്ഞു. പന്പയിൽനിന്നു സന്നിധാനത്തേക്കു വനിതാ പോലീസിനെ അയയ്ക്കാനുള്ള ശ്രമവും സമരക്കാർ നിരുത്സാഹപ്പെടുത്തി.
നിലയ്ക്കലിൽ സമരം അക്രമാസക്തമായപ്പോഴും പോലീസ് സംയമനം പാലിക്കുകയായിരുന്നു. നടപടികൾ പരമാവധി ഒഴിവാക്കിയാണു പോലീസ് നീങ്ങുന്നത്. സമരക്കാരുടെ എണ്ണം വർധിച്ചതനുസരിച്ചു കൂടുതൽ പോലീസ് നിലയ്ക്കലിൽ എത്തിയിരുന്നില്ല.
വനിതാ ഉദ്യോഗസ്ഥരെ പന്പയിൽ തടഞ്ഞു
ശബരിമല: സംഘർഷാന്തരീക്ഷം നിലനിൽക്കെ ശബരിമല സന്നിധാനത്തു വനിതാ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു മന്ത്രിതല അവലോകന യോഗം. ശബരിമല മണ്ഡലകാല ഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ അടക്കമാണ് സന്നിധാനത്ത് ഇന്നലെ രാവിലെ ചേർന്ന യോഗത്തിലേക്കു വിളിച്ചിരുന്നത്.
ഇതിൽ ഏറെയും വനിതാ ഉദ്യോഗസ്ഥരാണ്. നേരത്തെ ഇത്തരം ഒരു യോഗം പന്പയിലോ പത്തനംതിട്ടയിലോ ആണ് വിളിച്ചിരുന്നത്. സന്നിധാനത്തു വിളിക്കുന്ന അവസാനകാല ഒരുക്കങ്ങളെ സംബന്ധിച്ച അവലോകനയോഗത്തിൽ വനിതാ ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതില്ലെന്ന നിർദേശവുമാണു നൽകിയിരുന്നത്. എന്നാൽ, ഇത്തവണ സന്നിധാനത്ത് 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ യോഗം വിളിക്കുകയായിരുന്നു.
യോഗത്തിൽ പങ്കെടുക്കാനെത്തിയ ആരോഗ്യവകുപ്പിലെ വനിതാ ജീവനക്കാരെ പന്പയിൽ അയ്യപ്പധർമസേന തടഞ്ഞു. എന്നാൽ, ഇവർ 50 വയസിനു മുകളിലുള്ളവരെന്നു ഗാർഡ്റൂമിൽ എഴുതി ഒപ്പിട്ടു നൽകിയാണ് ഇവരെ പോകാൻ അനുവദിച്ചത്.
എന്നാൽ, സിവിൽ സപ്ലൈസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ പന്പയിൽ തടഞ്ഞുവച്ചു.
പന്പയിലും നിലയ്ക്കലിലും സമരം ശക്തമായി
08:56 PM Oct 17, 2018 | Deepika.com