ശ ബരിമല: ശബരിമലയുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ ഉദ്യോഗസ്ഥരുടെ പ്രായം നോക്കിയല്ല വിളിക്കുന്നതെന്നു ദേവസ്വം ബോർഡംഗം കെ. രാഘവൻ. ഏതു പ്രായത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്കും യോഗത്തിൽ പങ്കെടുക്കാം. നിലവിൽ യാതൊരു തടസവുമുണ്ടായിട്ടില്ലെന്നും രാഘവൻ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതു ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു പുനഃപരിശോധന ഹർജി നൽകാൻ ദേവസ്വം ബോർഡ് പരിഗണിച്ചിട്ടില്ലെന്നും ബോർഡംഗം പറഞ്ഞു ദേവസ്വം ബോർഡ് സമവായചർച്ച വിളിച്ചിരുന്നു. ഇതിൽനിന്നു പന്തളം കൊട്ടാരം പ്രതിനിധികൾ അടക്കം ഇറങ്ങിപ്പോകുകയായിരുന്നു. ഇനി 19ന് ഒരു യോഗം കൂടുന്നതിൽ പ്രസക്തിയില്ലെന്നും രാഘവൻ പറഞ്ഞു.
പ്രതിഷേധങ്ങൾ ദേവസ്വം ബോർഡ് കാര്യമായി എടുക്കുന്നില്ലെന്നും ഇതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
യുവതികളെത്തിയാൽ ക്ഷേത്രം അടയ്ക്കില്ല; തന്ത്രി
ശബരിമല: ശബരിമലയിൽ യുവതികളെത്തിയാൽ ക്ഷേത്രം നട അടയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. ക്ഷേത്രം അടച്ചിടുന്നത് ആചാരലംഘനമാണെന്നും മാസപൂജയ്ക്ക് അഞ്ചു ദിവസവും നട തുറന്നിരിക്കുമെന്നും തന്ത്രി പറഞ്ഞു.
ബിജെപി സമരത്തിൽ പങ്കെടുത്ത് രാമൻനായർ
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഇന്നലെ പത്തനംതിട്ടയിൽ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തതു കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ജി. രാമൻ നായർ.
ശബരിമല വിഷയത്തിൽ കൊടിയുടെ നിറം നോക്കാതെ സമരപരിപാടിയിൽ പങ്കെടുക്കുകയായിരുന്നുവെന്നു രാമൻ നായർ വിശദീകരിച്ചു. എന്നാൽ, രാമൻനായരെ പാർട്ടിയിലേക്കു സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം എത്തിയാൽ പാർട്ടി നേതൃനിരയിൽത്തന്നെ സ്ഥാനം ഉണ്ടാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പ്രായം നോക്കിയല്ല ഉദ്യോഗസ്ഥരെ യോഗത്തിൽ പങ്കെടുപ്പിക്കുന്നതെന്ന് ദേവസ്വം ബോർഡംഗം
08:42 PM Oct 17, 2018 | Deepika.com