തിരുവനന്തപുരം: പെൻഷൻകാർക്കായി സംസ്ഥാന സർക്കാർ ആരംഭിക്കാനിരിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് ആശ്രിതരെ ഒഴിവാക്കി. നേരത്തെ പെൻഷൻകാരുടെ സംഘടനകൾക്കു നൽകിയ ഉറപ്പു ലംഘിച്ചാണ് ആശ്രിതരെ ഒഴിവാക്കി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ സർക്കാർ നീങ്ങുന്നത്.
കഴിഞ്ഞ ദിവസം മുതൽ ട്രഷറികൾ വഴി ഇൻഷ്വറൻസ് പദ്ധതിയുടെ അപേക്ഷാ ഫോമുകളുടെ വിതരണം ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ സ്കീമനുസരിച്ചു ഭാര്യ അല്ലെങ്കിൽ ഭർത്താവിനു മാത്രമാണ് ഇൻഷ്വറൻസ് പദ്ധതി വഴി ചികിത്സാ പ്രയോജനം ലഭിക്കുക. ഭിന്നശേഷിക്കാരായ കുട്ടികൾക്കം ചികിത്സാ സഹായം ലഭിക്കും.
നേരത്തെ പദ്ധതിയിൽ അംഗമാകുന്നവരുടെ മാതാപിതാക്കൾക്കും 25 വയസുവരെയോ അല്ലെങ്കിൽ വിവാഹം കഴിയുന്നതു വരയോ ഉള്ള മക്കൾക്കും ചികിത്സാ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. ഇതു ലംഘിച്ചാണു പുതിയ നടപടിയെന്നു സർവീസ് പെൻഷൻ സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം പെൻഷൻകാരാണുള്ളത്.
പെൻഷൻകാർക്കു പ്രതിമാസം 300 രൂപയാണു മെഡിക്കൽ അലവൻസായി ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ചാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനം നടപ്പാക്കുന്നത്.
പെൻഷൻകാരെപ്പോലെ പ്രതിമാസം 300 രൂപ ആരോഗ്യ ഇൻഷ്വറൻസിന് ഈടാക്കി സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇവരുടെ ആശ്രിതർക്കും പരിരക്ഷ നല്കുന്നുണ്ട്.
പെൻഷൻ വിവരശേഖരണത്തിനായി ട്രഷറി വഴി വിതരണം ചെയ്യുന്ന അപേക്ഷ ഫോറം പിൻവലിച്ച് ആശ്രിതതരെ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് കേരളാ പെൻഷനേഴ് ഫ്രണ്ട് പ്രസിഡന്റ് വി.എം.മോഹനൻപിള്ള സർക്കാരിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പെൻഷൻകാർക്കായുള്ള ഇൻഷ്വറൻസ് പദ്ധതി: ആശ്രിതരെ ഒഴിവാക്കി
08:42 PM Oct 17, 2018 | Deepika.com