കൊച്ചി: താരസംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ പ്രത്യേക കമ്മിറ്റിക്കു രൂപം നൽകണമെന്നാവശ്യപ്പെട്ടു വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) നൽകിയ ഹർജിയിൽ അമ്മയ്ക്കും സർക്കാരിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. അമ്മയ്ക്കു പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സമിതി അനിവാര്യമാണെന്നും അമ്മയുടെ നേതൃത്വം ഇത്തരമൊരു കമ്മിറ്റിക്ക് രൂപം നൽകാതിരിക്കുന്നത് സ്വേഛാപരമാണെന്നും ചൂണ്ടിക്കാട്ടിയാണു ഡബ്ല്യുസിസിയും ഈ സംഘടനയുടെ പ്രസിഡന്റായ റിമ കല്ലിങ്കലും ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ നടപടി വേണമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണവും പീഡനവും തടയാൻ പാർലമെന്റ് 2013 ൽ നിയമവും പാസാക്കിയിട്ടുണ്ട്. എങ്കിലും ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടാകുന്ന പീഡന പരാതികൾ സിനിമ പൂർത്തിയാകുന്നതോടെ ഇല്ലാതാകുന്ന സ്ഥിതിയാണു നിലവിലുള്ളതെന്നു ഹർജിക്കാർ പറയുന്നു. സ്വതന്ത്രരും അനുയോജ്യരുമായ അംഗങ്ങളെ ഉൾപ്പെടുത്തി സമിതിക്കു രൂപം നൽകണമെന്നു സർക്കാർ നിർദേശിക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്പെഷൽ സെക്രട്ടറി, അമ്മ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്.
ലൈംഗികാതിക്രമ പരാതിക്കായി കമ്മിറ്റി: അമ്മയ്ക്കും സർക്കാരിനും നോട്ടീസ്
08:42 PM Oct 17, 2018 | Deepika.com