മങ്കൊന്പ്: മുൻ നിശ്ചയിച്ച സമയത്തു വിത്തു കിട്ടാത്തപക്ഷം ഇത്തവണത്തെ പുഞ്ച കൃഷി ഉപേക്ഷിക്കാനൊരുങ്ങി ഒരുപറ്റം കർഷകർ.
കൈനകരി പണ്ടാരക്കുളം, വള്ളുവൻകാട്, കാടുകയ്യാർ, സോമാതുരം, ഇരുന്പനം പാടശേഖരങ്ങളിലെ 50 കർഷകർ ഉൾപ്പെടുന്ന പള്ളാത്തുരുത്തി ചാസ് ഹരിത കർഷക സംഘമാണ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. നേരത്തെ തുലാം ഒന്നിനു മുന്പായി വിത്ത് കിട്ടുമെന്നായിരുന്നു ഇവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വിവരങ്ങൾ ഇവരെ തളർത്തി.
300ഓളം ഏക്കർ പാടത്താണ് ഇവർ കൃഷിയിറക്കുന്നത്. എസി റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന പാടശേഖരങ്ങളായതിനാൽ കൃഷി ഉപേക്ഷിക്കാൻ കർഷകർ ഒന്നടങ്കം തീരുമാനിച്ചാൽ പാടശേഖരങ്ങളിൽ വെള്ളം കയറി എസി റോഡിൽ കയറുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാം കൃഷി നശിച്ചതു മൂലം പാടശേഖങ്ങളിലെ കർഷകർക്കു വലിയ നഷ്ടമാണുണ്ടായത്.
കുട്ടനാട്ടിലുണ്ടായ ആദ്യ പ്രളയത്തിൽത്തന്നെ രണ്ടാം കൃഷി ചെയ്തിരുന്ന ഒട്ടുമിക്ക പാടശേഖരങ്ങളിലെയും കൃഷി നശിച്ചപ്പോഴും രാപകൽ കഷ്ടപ്പെട്ടു ലക്ഷങ്ങൾ മുടക്കി ഈ പാടശേഖരങ്ങളിലെ കൃഷി കർഷകർ സംരക്ഷിച്ചിരുന്നു. തുടർന്നുണ്ടായ മഹാപ്രളയത്തിലാണു 60 ദിവസം പ്രായമായ നെൽച്ചെടികൾ നശിച്ചത്.
സർക്കാരിൽനിന്നു വിത്ത് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷിയിടം ഒരുക്കിയിട്ടെങ്കിലും വിത്തു ലഭിക്കാതെ വന്നതോടെ പാടശേഖരങ്ങളിൽ വീണ്ടും വെള്ളം കയറ്റിയിട്ടിരിക്കുകയാണ്.
സമയത്തു വിത്തു കിട്ടിയില്ലെങ്കിൽ പുഞ്ചക്കൃഷിക്കില്ല: കർഷകർ
08:00 PM Oct 17, 2018 | Deepika.com