പയ്യന്നൂര്‍: ദേശീയപാതയിൽ വെള്ളൂരിൽ പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ മറിഞ്ഞു. ചോര്‍ച്ചയുണ്ടാകാതിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി. വെള്ളൂര്‍ ഹൈസ്കൂളിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. രാവിലെ പതിനൊന്നരയോടെ വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്നു ടാങ്കറുകളിലേക്കു പാചകവാതകം മാറ്റാൻ തുടങ്ങി. ഇത് പൂർത്തിയാകുന്നതിന് എട്ടു മണിക്കൂറോളം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. അതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതോടെ പെരുമ്പയിൽനിന്നും കരിവെള്ളൂരില്‍നിന്നും വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു.
മംഗലാപുരത്തുനിന്നു പാചകവാതകവുമായി വരികയായിരുന്ന നാമക്കല്ലിലെ കെ. അരസു ട്രാന്‍സ്പോര്‍ട്ടിന്റെ ടാങ്കറാണ് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത തൂണിടിച്ചു റോഡിനു കുറുകെ മറിഞ്ഞത്. നിസാര പരിക്കേറ്റ ഡ്രൈവർ സേലം സ്വദേശി നികേഷിനെ(26) പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നികേഷ് മാത്രമാണു ടാങ്കറിലുണ്ടായിരുന്നത്. പിന്‍ചക്രം ഉള്‍പ്പെടെയുള്ള ഭാഗം ഷാസിയുമായി ബന്ധിപ്പിക്കുന്ന വെല്‍ഡിംഗ് അടര്ന്നതാണു ടാങ്കറിന്റെ നിയന്ത്രണംവിടാന്‍ കാരണമെന്നാണു നിഗമനം. മുമ്പ് അടര്‍ന്നുപോയ ഭാഗം വെല്‍ഡ് ചെയ്തിരുന്നത് വീണ്ടും അറ്റുപോകുകയായിരുന്നു.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും എത്തിയെങ്കിലും പാചകവാതകം മാറ്റാതെ വാഹനം നീക്കാനാവില്ലായിരുന്നു. തുടര്‍ന്ന് മംഗലാപുരം ഓയില്‍ റിഫൈനറിയില്‍നിന്നുള്ള വിദഗ്ധര്‍ സ്ഥലത്തെത്തി പരിസരവാസികളെ ഒഴിപ്പിച്ചതിനുശേഷമാണ് പാചകവാതകം മറ്റ് ടാങ്കറിലേക്കു മാറ്റാൻ തുടങ്ങിയത്. വീടുകളിൽ തീ കത്തിക്കരുതെന്നും വൈദ്യുതി, ഇൻവെർട്ടർ എന്നിവ ഉപയോഗിക്കരുതെന്നും അര കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഓയിൽ കോർപറേഷൻ കണ്ണൂർ മാനേജർ ചിത്രയുടെ നേതൃത്വത്തിലാണു പാചകവാതകം മാറ്റുന്നത്.
തളിപ്പമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, പയ്യന്നൂർ സിഐ കെ. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്തു. പാചകവാതകം മാറ്റിനിറച്ചു കഴിയുന്നതുവരെ ഭീതിയൊഴിയാത്ത നിലയിലായിരുന്നു പരിസരവാസികള്‍.
പയ്യന്നൂരിൽ പാചകവാതക ടാങ്കര്‍ മറിഞ്ഞു
07:27 PM Oct 17, 2018 | Deepika.com