പത്തനംതിട്ട: ശബരിമലയിലേക്ക് എല്ലാ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിരേയുള്ള പ്രതിഷേധം നിലയ്ക്കലിൽ ശക്തമായി. തുലാമാസ പൂജയ്ക്ക് ഇന്നു ശബരിമല ക്ഷേത്രം നട തുറക്കും. ഇന്നലെ രാവിലെ നിലയ്ക്കലിലെത്തിയ വനിതാ മാധ്യമപ്രവർത്തകരെ തടഞ്ഞതോടെയാണു സമരം രൂക്ഷമാകുമെന്ന സൂചന ലഭിച്ചത്.
പന്പയിലേക്കു റിപ്പോർട്ടിംഗിനു പോയ സ്വകാര്യ ചാനൽ പ്രവർത്തകരായ രണ്ടു വനിതകളെയാണ് നിലയ്ക്കലിൽ തടഞ്ഞത്. ഇവർ സന്നിധാനത്തേക്കു പോയേക്കാമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്ന് ആചാരസംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. വീഡിയോഗ്രാഫർമാർ അടക്കമുള്ള ടീം പന്പയിലാണെന്നും അവരുടെ അടുക്കലേക്കു പോകുകയാണെന്നും മാധ്യമ പ്രവർത്തകർ പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല.
രാവിലെ സംഭവം നടക്കുന്പോൾ പോലീസുകാർ സ്ഥലത്തുണ്ടായിരുന്നില്ല. സമരക്കാർ നിലയ്ക്കലിലൂടെ കടന്നുവന്ന എല്ലാ വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. കെഎസ്ആർടിസി ബസ് തടഞ്ഞ് വനിതാ യാത്രക്കാരെ ഇറക്കിവിട്ടതോടെ പ്രശ്നം രൂക്ഷമായി.
കോട്ടയത്തെ ഒരു മാധ്യമപഠന സ്ഥാപനത്തിലെ മൂന്നു ജേർണലിസം വിദ്യാർഥിനികളെയും ഇറക്കിവിട്ടു. ഇവർ പമ്പയിൽനിന്നു തിരിച്ചു വന്ന ബസിൽ കോട്ടയത്തേക്കു മടങ്ങി.
ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എല്ലാ സ്വകാര്യ വാഹനങ്ങളും തടഞ്ഞ് സ്ത്രീകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണു പമ്പയിലേക്കു വിട്ടത്. സ്ത്രീകളടക്കം കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ഇവരിൽ ഒരു വിഭാഗം പന്പയിലും അട്ടത്തോട്ടിലുമായി ക്യാന്പ് ചെയ്യുകയാണ്.
ഇന്നുമുതൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകി.ഉച്ചയോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലെത്തത്തിയെങ്കിലും സമരക്കാരുമായി സംഘർഷത്തിനു പോലീസ് ശ്രമിച്ചില്ല. സമരക്കാരേറെയും സ്ത്രീകളായിരുന്നെങ്കിലും വനിതാ പോലീസ് എത്തിയതു വൈകുന്നേരത്തോടെയാണ്.
രാത്രി നിലയ്ക്കലിൽ വാഹനം തടഞ്ഞ് തമിഴ്നാട് സ്വദേശിയായ യുവതിയെ മർദിച്ചു. രാത്രി ഒന്പതോടെ തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു തീർഥാടകസംഘത്തിന്റെ ബസ് തടയുകയും അതിലുണ്ടായിരുന്ന സ്ത്രീയെ മർദിക്കുകയുമായിരുന്നു. സ്ത്രീകൾ തന്നെയാണ് ബസ് തടഞ്ഞ് അതിലുണ്ടായിരുന്ന സ്ത്രീയെ പുറത്തിറക്കി മർദിച്ചതെന്നു പറയുന്നു.
കൂടുതൽ പോലീസ്
നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിലെ ക്രമസമാധാനപാലനത്തിന് എഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.
രണ്ടു ബറ്റാലിയൻ വനിതാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. വടശേരിക്കര മുതൽ പോലീസിന്റെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ടാകും. 60 അംഗ സ്ട്രൈക്കിംഗ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
തീർഥാടകരെ ഇന്നുച്ചയ്ക്കു ശേഷമേ പമ്പയിൽനിന്നുസന്നിധാനത്തേക്കു കടത്തിവിടുകയുള്ളൂ.
നിലയ്ക്കലിൽ സംഘർഷം
12:53 AM Oct 17, 2018 | Deepika.com