തിരുവനന്തപുരം: ശബരിമല സ് ത്രീപ്രവേശന വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയം. സംഘടനാ പ്രതിനിധികൾ യോഗത്തിൽനിന്നിറങ്ങിപ്പോയി. 19ന് ദേവസ്വം ബോർഡ് യോഗം ചേർന്നു നിയമനടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.
പുനഃപരിശോധനാ ഹർജി നൽകണമെന്നും അന്തിമതീർപ്പു വരുന്നതുവരെ യുവതീ പ്രവേശനം തടയണമെന്നുമാണ് സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടത്. ബോർഡ് അതിനോട് യോജിക്കാത്തതു കാരണം യോഗത്തിൽ നിന്നിറങ്ങിപ്പോന്നതായി പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ പി.ജി. ശശികുമാർ വർമ പറഞ്ഞു. ഈ മാസം 22 വരെ സുപ്രീംകോടതി അവധിയാണെന്നും അതിനിടയ്ക്ക് പുനഃപരിശോധനാ ഹർജി നൽകാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ നയം ദുഃഖകരവും യോജിക്കാനാവാത്തതുമാണെന്ന് ശശികുമാർ വർമ പറഞ്ഞു. ശബരിമലയിൽ പോകാനെത്തുന്ന യുവതികളെ തടയുന്ന ഭക്തജനങ്ങളുടെ രീതിയിൽ വിശ്വസിക്കുന്നില്ല. ശബരിമലയെ യുദ്ധക്കളമാക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.
സമവായ ചർച്ച പരാജയം
12:53 AM Oct 17, 2018 | Deepika.com