പാലാ: ഹൈക്കോടതി ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ ഇന്നലെ ജലന്ധറിലേക്കു മടങ്ങി. സെപ്റ്റംബർ 24 മുതൽ പാലാ സബ് ജയിലിൽ കഴിഞ്ഞ ബിഷപ് ഫ്രാങ്കോയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ബോണ്ടിന്റെയും രണ്ട് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചത്. രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, കുറ്റപത്രം നൽകുന്നതുവരെ കേരളത്തിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.
ഹൈക്കോടതി ജാമ്യവ്യവസ്ഥകൾ പാലാ കോടതിയിലെത്തിച്ച് ഇവിടെനിന്ന് 12.50നാണു വിടുതൽ ഉത്തരവ് സബ് ജയിലിൽ കിട്ടിയത്. ജയിൽനടപടി പൂർത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ രണ്ടിനാണ് സ്വകാര്യ വാഹനത്തിൽ ഡോ. ഫ്രാങ്കോ മടങ്ങിയത്.
കൂടുതൽ സുരക്ഷാ സന്നാഹം ജയിലിനു മുന്നിൽ വേണമെന്നു പോലീസ് ആവശ്യപ്പെട്ടതിനാൽ ക്യാന്പിൽനിന്നു കൂടുതൽ പോലീസ് എത്താൻ വൈകി. ഉച്ചഭക്ഷണം ജയിലിൽനിന്നു കഴിച്ചു ജയിൽ അധികാരികൾക്കു നന്ദി പറഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. എന്തെങ്കിലും പറയാനുണ്ടോ എന്നു മാധ്യമങ്ങൾ ആവർത്തിച്ചപ്പോൾ പുഞ്ചിരിയോടെ നടന്നു വാഹനത്തിൽ കയറി മടങ്ങി.
ജയിൽ ഗേറ്റിനു മുന്നിൽ കാത്തുനിന്ന പി.സി. ജോർജ് എംഎൽഎയുടെ തോളിൽ തട്ടി ബിഷപ് ഫ്രാങ്കോ നന്ദി പറഞ്ഞു. ജയിലിലെത്തി രണ്ടാം ദിവസം സന്ദർശിക്കാൻ ചെന്നപ്പോൾ പി.സി. ജോർജ് നൽകിയ ജുബ്ബയാണു മടക്കയാത്രയിൽ ബിഷപ് ധരിച്ചത്.
ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിച്ച ശേഷം മടങ്ങാനായിരുന്നു ആഗ്രഹമെങ്കിലും ജാമ്യനടപടി വൈകിയതിനാൽ അതൊഴിവാക്കി.
കന്യാസ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇന്നലെ രാവിലെ മുതൽ ജപമാല പ്രാർഥനയുമായി പാലാ സബ് ജയിലിനു പുറത്തുണ്ടായിരുന്നു.
ലക്ഷക്കണക്കിനു പേർ ഈ ദിവസങ്ങളിൽ സത്യം മനസിലാക്കി കണ്ണീരൊഴുക്കി പ്രാർഥിച്ചതിനു നന്ദിയുണ്ട്.
സഭയുടെ വിശുദ്ധീകരണത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടിയാവാം ഇത്തരത്തിലൊക്കെ സഹിക്കേണ്ടിവരുന്നത്. എല്ലാറ്റിനും ദൈവത്തിൽ ആശ്രയിക്കുന്നതായും ആരോടും പകയും വിദ്വേഷവുമില്ലെന്നും ജലന്ധർ രൂപതാ പിആർഒ ഫാ. പീറ്റർ കാവുംപുറം ദീപികയോടു പറഞ്ഞു.
ബിഷപ് ഡോ.ഫ്രാങ്കോ ജലന്ധറിലേക്കു മടങ്ങി
12:53 AM Oct 17, 2018 | Deepika.com