തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് അവർ തന്നെ തീരുമാനിക്കുമെന്നും സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെത്തുന്ന സ്ത്രീകളേയും അവരുടെ വാഹനങ്ങളും പരിശോധിക്കാൻ ആർക്കും അവകാശമില്ലെന്നും അതിനെതിരേ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു ഗുരുതരമായ ക്രമസമാധാന പ്രശ്നം സംസ്ഥാനത്തു നിലനിൽക്കുന്നതിനിടയിലും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ചു ചർച്ച ചെയ്തില്ല.
നിലയ്ക്കലിൽ വനിതകളെ തടഞ്ഞതു ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരം കാര്യങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്കു പോകാൻ വനിതകൾക്കു ഭയം ഉണ്ടോയെന്നു തനിക്കറിയില്ല. പോകുന്നവർക്കു സംരക്ഷണം നൽകും. ഇവിടെയെത്തുന്ന വിശ്വാസികൾക്കു കാര്യമായ സഹായവും സംരക്ഷണവും നൽകും. അവരുടെ വിശ്വാസത്തിന് അനുസരിച്ചു കാര്യങ്ങൾ നടത്താൻ സൗകര്യം ഒരുക്കും. അതിനു തടസം സൃഷ്ടിക്കാൻ സമ്മതിക്കില്ല.
വിശ്വാസത്തിന്റെ ഭാഗമായി ശബരിമലയിലേക്കു പോകുന്നവർ സാധാരണ ശാന്തമായി പോയി തിരികെയെത്തുകയാണു ചെയ്യുന്നത്. അതിൽ നിന്നു വ്യത്യസ്തമായ നിലപാട് ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ അതു സർക്കാർ അനുവദിക്കില്ല. കാരണം വിശ്വാസികൾക്ക് അവിടെ പോകാനും അയ്യപ്പനെ ദർശിക്കാനും സൗകര്യം ഒരുക്കണം.
പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കു താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്ത്രീകളെ രണ്ടായി വലിച്ചു കീറുമെന്നു പറഞ്ഞവരും ഭരണഘടനയ്ക്കെതിരെ ആക്രോശിച്ചവരുമാണ് അവർ. ഉത്തരവാദപ്പെട്ടവർ ഇത്തരം നിലപാട് സ്വീകരിക്കാൻ പാടുണ്ടോ?
വിധി നടപ്പാക്കുമെന്നതു സുപ്രീം കോടതിയിൽ സർക്കാർ നൽകിയ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ക്ഷേത്ര നട ഇന്നു തുറക്കും
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ധര്‍മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും ചേര്‍ന്നു ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഉണ്ടാവില്ല.
ശബരിമല ഗതാഗതം തടസപ്പെടുത്തുന്നവർക്കെതിരേ കർശന നടപടി
തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.
പന്പയിൽ പ്രതിഷേധം നിരോധിച്ചു
പത്തനംതിട്ട: പന്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികൾ പോലീസ് നിരോധിച്ചു. തീർഥാടകരുമായി വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പാർക്ക് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. അവിടെനിന്നു കെഎസ്ആർടിസി ബസുകളിൽ പന്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങൾ പന്പയിലേക്കു കടത്തിവിടില്ലെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് നിലപാട് അവർ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി
12:53 AM Oct 17, 2018 | Deepika.com