തിരുവനന്തപുരം: കേരള പുനർനിർമാണത്തിനുള്ള കണ്‍സൾട്ടന്റായി കെപിഎംജിയെ നിയമിക്കാനുള്ള നിർദേശം മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയതിൽ മന്ത്രിമാർക്ക് എതിർപ്പ്. ഇതേത്തുടർന്ന് കെപിഎംജിയെ പുനർനിർമാണ കൾസൾട്ടന്റാക്കാനുള്ള നിർദേശത്തിൽ തീരുമാനം പിന്നീടു കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മന്ത്രിസഭാ യോഗത്തിനു മുൻപു മുഖ്യമന്ത്രിയും പ്രളയവുമായി ബന്ധപ്പെട്ട മന്ത്രിമാരും പുനർനിർമാണ കാര്യം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നിരുന്നു. കെപിഎംജിയെ പുനർനിർമാണ കണ്സൾട്ടന്റാക്കുന്നതിനുള്ള നിർദേശം വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഇതു രാഷ്ട്രീയമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുത്താൽ മതിയെന്നും ഘടകകക്ഷി മന്ത്രിമാർ നിലപാടെടുത്തു.
തുടർന്ന് ഇക്കാര്യത്തിൽ രാഷ്ട്രീയമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നു മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ തീരുമാനം വിശദീകരിക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കെപിഎംജി അടക്കമുള്ള വിവിധ ഏജൻസികളുടെ സേവനം തേടുന്നത് അടക്കമുള്ള തുടർ തീരുമാനങ്ങളെല്ലാം വിവിധ ഘട്ടത്തിലുള്ള കൂടിയാലോചനകൾക്കു ശേഷം എടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയ്ക്കു മുൻപു ചേർന്ന മന്ത്രിമാരുടെ യോഗം അരമണിക്കൂറോളം നീണ്ടു. ഇതേ തുടർന്നു മന്ത്രിസഭാ യോഗവും വൈകി.
പ്രളയ പുനർനിർമാണത്തെക്കുറിച്ചുള്ള പഠനത്തിനായി നേരത്തെ കെപിഎംജിയെ ചുമതലപ്പെടുത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പുനർ നിർമാണ പഠനം സൗജന്യമായി നടത്താമെന്നു കെപിഎംജി അറിയിച്ചതിനെ തുടർന്നാണ് ഏൽപിച്ചതെന്നായിരുന്നു അന്നു മുഖ്യമന്ത്രി നൽകിയ മറുപടി.
കേരള പുനർനിർമാണം: കെപിഎംജിയെ ഏല്പിക്കാനുള്ള തീരുമാനത്തിൽ മന്ത്രിമാർക്ക് എതിർപ്പ്
12:36 AM Oct 17, 2018 | Deepika.com