തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക് സാങ്കേതികവും സാന്പത്തികവുമായ സഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ലോകബാങ്ക് സംഘം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പുനർനിർമാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നൽകുമെന്നു ലോകബാങ്ക് പ്രതിനിധികൾ അറിയിച്ചു.
ലോകബാങ്ക് പ്രത്യേക പദ്ധതികൾക്കാണു സാധാരണ സഹായം നൽകുന്നത്. എന്നാൽ, ഇന്ത്യക്കായി തയാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ചു സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളിൽ സഹായം ലഭ്യമാക്കും. ഈ പദ്ധതിയിൽ കേരളത്തെയും പഞ്ചാബിനെയുമാണ് ആദ്യമായി ഉൾപ്പെടുത്തിയത്. ലോകബാങ്കിന്റെ പുതിയ രീതി അനുസരിച്ച് സംസ്ഥാന ബജറ്റിലെ പദ്ധതികൾക്കും നിലവിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലം വിലയിരുത്തി അതിലേക്കും വായ്പ നൽകാനാകും.
സംസ്ഥാനത്തിന്റെ നിർദേശം പരിഗണിച്ച ശേഷമാകും അന്തിമറിപ്പോർട്ട് തയാറാക്കുക. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ഗതാഗതം, ഗ്രാമ-നഗര വികസനം, ജലവിഭവം, ജീവനോപാധി തുടങ്ങി വിവിധ മേഖലകളിലെ നഷ്ടവും ബാധിക്കപ്പെട്ട ജനങ്ങളുടെ എണ്ണവും ലോകബാങ്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ വിദഗ്ധാഭിപ്രായവും മാതൃകകളും സ്വീകരിക്കണമെന്ന നിർദേശമുണ്ടായി.
പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ലോകബാങ്ക് പ്രതിനിധികൾ അവതരിപ്പിച്ചു.
കൃഷി, ആരോഗ്യം, സാമൂഹികനീതി, പൊതുമരാമത്ത് തുടങ്ങിയ മേഖലകളെക്കുറിച്ചു ചർച്ച ചെയ്തു. കേരളത്തിന്റെ പുനർനിർമാണത്തിന് വിദേശമലയാളികളുടെ സഹായം സ്വരൂപിക്കുന്നതു സംബന്ധിച്ചും ചർച്ചയുണ്ടായി.
പ്രളയത്തിൽ തകർന്ന കേരളത്തെ പുനനിർമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്കു നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് സംഘത്തിനു നേതൃത്വം നൽകിയ ലോകബാങ്ക് കണ്ട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, ജി. സുധാകരൻ, മാത്യു ടി. തോമസ്, പ്രഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വാസ് മേത്ത, പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ പങ്കെടുത്തു.
പുനർനിർമാണ പദ്ധതികളിൽ ലോകബാങ്ക് സഹകരിക്കും
12:36 AM Oct 17, 2018 | Deepika.com