തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു രാജ്യവ്യാപകമായി പ്രത്യേക സെസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുമായി ധാരണയുണ്ടാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് അറിയിച്ചു. ഇതിനായി ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങൾക്ക് അയയ്ക്കും. ഇതിന്റെ ഭാഗമായി തയാറാക്കുന്ന റിപ്പോർട്ട് അടുത്ത കൗണ്‍സിൽ യോഗത്തിൽ വയ്ക്കാനാണ് ധാരണയായിട്ടുള്ളതെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്റെ പുനർനിർമാണത്തിനു കേന്ദ്ര, സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകൾ മതിയാകാത്ത സാഹചര്യത്തിലാണ് മറ്റു സംസ്ഥാനങ്ങളുടെ സഹായം തേടുന്നത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ (എൻഡിആർഎഫ്) ആവശ്യത്തിന് പണമില്ലെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. നിധിയിലേക്കുള്ള വരുമാനദായകമായ പല സെസുകളും ജിഎസ്ടിയുടെ ഭാഗമായി ഇല്ലാതായി. എൻഡിആർഎഫ് അധികൃതർ ഇക്കാര്യത്തിൽ ധനകമ്മീഷനുമായി ചർച്ച നടത്തും.
എൻഡിആർഎഫിൽനിന്ന് എത്ര തുക ലഭിക്കുമെന്നതിൽ വ്യക്തതയില്ല. മാനദണ്ഡങ്ങളും അനുയോജ്യമല്ല. തകർന്ന വീട് പുനർനിർമിക്കാൻ എൻഡിആർഎഫിൽനിന്ന് ഒരു ലക്ഷം രൂപഅനുവദിക്കും. കേരളം നൽകുന്നതു നാലു ലക്ഷം രൂപയും. ഇതും പ്രശ്നമാണ്. ഈ പ്രശ്നങ്ങളിലടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാനാണ് ധാരണ. പ്രത്യേക സെസ് എന്ന കേരളത്തിന്റെ ആശയത്തോടു പൊതുവെ അനുകൂല സമീപനമാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെ പുനർനിർമാണത്തിനാവശ്യമായ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിക്കു പുറത്തായിരിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഈ വർഷത്തെ കടമെടുപ്പ് പരിധി 22,000 കോടി രൂപ മാത്രമാണ്. ദുരന്തങ്ങൾക്കുശേഷമുള്ള റവന്യു ചെലവുകൾക്കും പുനർനിർമാണത്തിനും വായ്പ എടുക്കുന്നതിന് കടമെടുപ്പ് പരിധിയിൽ ഇളവ് വരുത്തണമെന്ന ആവശ്യമാണ് യോഗത്തിൽ പൊതുവെ ഉയർന്നു വന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രളയ സെസ്: സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചെന്നു ധനമന്ത്രി
12:22 AM Oct 17, 2018 | Deepika.com