തിരുവനന്തപുരം: സർവേ നടപടികൾ പൂർത്തിയാക്കാത്ത ഭൂമിക്കു കരം സ്വീകരിക്കാൻ നേരിടുന്ന നിയമതടസം ഒഴിവാക്കാൻ 1961-ലെ കേരള ഭൂനികുതി നിയമത്തിൽ ഭേദഗതി വരുത്തി ബിൽ കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം. സർവേ നടത്തിയിട്ടില്ലാത്ത ഭൂമിക്കു കരം സ്വീകരിക്കാനുള്ള സമയപരിധി നിലവിലെ നിയമവ്യവസ്ഥ പ്രകാരം 1975 ഡിസംബർ 31 ആണ്.
സംസ്ഥാനത്ത് പല വില്ലേജുകളിലും ഇതുവരെ സർവേ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. അതിനാൽ ഭൂനികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർമാർക്കു കഴിയുന്നില്ല. ഇതു പരിഹരിക്കാൻ സമയപരിധി ഒഴിവാക്കുന്നതിനാണ് ഭൂനികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. ഇതിനായി 1975 ലെ തീയതിയിൽ മാറ്റം വരുത്തി കരം സ്വീകരിക്കാനുള്ള പുതുക്കിയ തീയതി ഉൾപ്പെടുത്തിയാകും നിയമഭേദഗതി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുക.
സംസ്ഥാനത്തു പുതുതായി പ്രവർത്തനം തുടങ്ങിയ നാല് പോലീസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകൾ സൃഷ്ടിക്കും. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകൾ പുനർവിന്യാസം വഴി നികത്താനും തീരുമാനിച്ചു.
ഹയർ സെക്കൻഡറി സ്കൂളുകളിൽ 259 തസ്തികകൾ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2015-16 അധ്യയനവർഷം അനുവദിച്ച ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും മതിയായ എണ്ണം വിദ്യാർഥികളുള്ള 39 ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലുമായി 259 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുവരെ ഈ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരാണ് ജോലി ചെയ്തിരുന്നത്. ഇതേ വർഷം സംസ്ഥാനത്ത് അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഇനിയും അധ്യാപക തസ്തിക അനുവദിച്ചിട്ടില്ല. അതിനുള്ള നിർദേശം ധനവകുപ്പിന്റെ പരിശോധനയിലാണ്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് അന്ന് എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചത്. അതു പാലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനാണ് ധന വകുപ്പിനു ഫയൽ വിട്ടത്.
സർവേ പൂർത്തിയാക്കാത്ത ഭൂമിക്കു കരം സ്വീകരിക്കാൻ നിയമ ഭേദഗതി കൊണ്ടുവരും
12:22 AM Oct 17, 2018 | Deepika.com