കൊച്ചി: ശബരിമലയെ അയോധ്യയാക്കാൻ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എറണാകുളം ജില്ലാ കോണ്‍ഗ്രസ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
ശബരിമല കേസിൽ വാദിയല്ലാത്തതുകൊണ്ടു കോണ്‍ഗ്രസിനു റിവ്യൂ പെറ്റീഷനിൽ കക്ഷി ചേരാൻ പറ്റില്ല. കേസിൽ വാദിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി അഭിഭാഷകരായ കപിൽ സിബലിനെയും മനു അഭിഷേക് സിംഗ്വിയെയും കോണ്‍ഗ്രസ് ഹാജരാക്കും. കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം പി.സി. ചാക്കോ നിയമനടപടികൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട ഷബാനു കേസിൽ മുസ്ലിം സഹോദരങ്ങളുടെ പൊതുവികാരം മാനിച്ച് തന്റെ ആദ്യ അഭിപ്രായത്തിൽ മാറ്റം വരുത്തി ഓർഡിനൻസ് കൊണ്ടുവന്നു നിയമനിർമാണം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. ആ മാതൃകയിൽ ഹിന്ദുക്കളുടെ പൊതുവികാരം മാനിച്ചു തീരുമാനമെടുക്കാൻ നരേന്ദ്ര മോദി എന്തുകൊണ്ടു തയാറാകുന്നില്ല. സങ്കീർണവും വികാരപരവുമായ പ്രശ്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ലാഘവത്തോടെ കണ്ടതു പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പു സാമുദായിക ധ്രുവീകരണം നടത്താമെന്ന ദുഷ്ടലാക്കോടെയാണെ ന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയെ അയോധ്യയാക്കാൻ അനുവദിക്കില്ല: മുല്ലപ്പള്ളി
11:50 PM Oct 16, 2018 | Deepika.com