ആലപ്പുഴ: ശബരിമല വിഷയത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ചു സമർപ്പിച്ച ഹർജിയിൽ രാഹുൽ ഈശ്വറിനെതിരേ കേസ് എടുക്കാൻ ആലപ്പുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ചാനൽ ചർച്ചയിൽ പങ്കെടുത്തു രാഹുൽ ഈശ്വർ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് പരാതി. ആലപ്പുഴയിലെ പൊതുപ്രവർത്തകനായ സുഭാഷ് എം. തീക്കാടനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 30നും ഈ മാസം ഏഴിനും ചാനൽ ചർച്ചകളിൽ പങ്കെടുത്ത രാഹുൽ ഈശ്വർ കലാപത്തിനു പ്രേരിപ്പിച്ചതായാണ് ഹർജിയിലെ ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച മജിസ്ട്രേറ്റ് ആർ. രജിത അന്വേഷണം നടത്താൻ ആലപ്പുഴ സൗത്ത് പോലീസിനു നിർദേശം നൽകി.
ഇന്ത്യൻ ശിക്ഷാനിയമം 153 വകുപ്പ് പ്രകാരം കലാപത്തിനു ആഹ്വാനം ചെയ്ത കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണു കോടതി ഉത്തരവ്. സ്ത്രീകൾ ശബരിമലയിൽ കയറുന്നതു തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സാധ്യമാകൂവെന്നും സംസ്ഥാനം മുഴുവൻ സ്ത്രീ പ്രവേശനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നു പറഞ്ഞതും കലാപം സൃഷ്ടിക്കാൻ വേണ്ടിയാണെന്നാണു ഹർജിക്കാരന്റെ ആരോപണം. ഇതു സംബന്ധിച്ചു സുഭാഷ് നേരത്തേ ഡിജിപിക്കും പരാതി നൽകിയിരുന്നു.
രാഹുൽ ഈശ്വറിനെതിരേ കേസ് എടുക്കാൻ കോടതി ഉത്തരവ്
11:50 PM Oct 16, 2018 | Deepika.com