തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി വിദേശത്തുനിന്നു ഫണ്ട് കണ്ടെത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വിദേശത്തേക്കു പോകും.
യുഎഇയിലേക്കു പോകുന്ന മുഖ്യമന്ത്രി അബുദാബിയിൽ പ്രവാസി സംഘടനകളുടെ പരിപാടിയിൽ പങ്കെടക്കും. 19ന് ദുബായിയിലും, 20ന് ഷാർജ,റാസ് അൽ ഖൈമ, അജ്മാൻ, ഫുജൈറ, ഉം അൽകുവൈൻ, എന്നിവിടങ്ങളിലും വിവിധ പ്രവാസി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസ് എന്നിവരും ഒപ്പമുണ്ടാകും. കേന്ദ്രനിലപാടും സർക്കാരിന്റെ തുടർനടപടികളും സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും.
മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനിടയുണ്ട്.
മുഖ്യമന്ത്രിക്കു കേന്ദ്രം യാത്രാനുമതി നല്കിയപ്പോഴും മറ്റുമന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ചു തീരുമാനം ഇതുവരെയും ആയിട്ടില്ല. 17 മുതൽ 21 വരെ മുഖ്യമന്ത്രിയുടേയും വിവിധ മന്ത്രിമാരുടേയും നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിൽനിന്നു മന്ത്രിമാരുടെ യാത്രാനുമതി സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി ഇന്നലെ വിദേശകാര്യ സെക്രട്ടറിക്ക് കത്തു നല്കി. ഇതിൽ അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. 5,000 കോടിരൂപ വിദേശമലയാളികളിൽ നിന്നും സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.
അമേരിക്ക (ഡോ. തോമസ് ഐസക്, ജി.സുധാകരൻ), കാനഡ (വിഎസ്.സുനിൽകുമാർ), സൗദി അറേബ്യ (എ.കെ.ബാലൻ, മാത്യു ടി. തോമസ്), ഒമാൻ (എ.സി.മൊയ്തീൻ), ഖത്തർ (കെ.ടി.ജലീൽ), ബഹ്റിൻ (എം.എം.മണി), കുവൈത്ത് (ഇ.പി.ജയരാജൻ), സിംഗപ്പൂർ (ഇ.ചന്ദ്രശേഖരൻ), മലേഷ്യ (പി.തിലോത്തമൻ), ഓസ്ട്രേലിയ (ജെ.മേഴ്സിക്കുട്ടിയമ്മ), ന്യൂസിലൻഡ് ( കടന്നപ്പള്ളി രാമചന്ദ്രൻ), യു.കെ (കടകംപള്ളി സുരേന്ദ്രൻ), ജർമനി (എ.കെ.ശശീന്ദ്രൻ), നെതർലൻഡ്സ് (മാത്യു ടി.തോമസ്), ശ്രീലങ്ക (ടി.പി.രാമകൃഷ്ണൻ) എന്നിങ്ങനെയായിരുന്നു മന്ത്രിമാരുടെ സന്ദർശനം തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രി നാളെ യുഎഇയിലേക്ക്
01:07 AM Oct 16, 2018 | Deepika.com