കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയും രണ്ടാൾ ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ടു മാസം വരെയോ കേസിലെ കുറ്റപത്രം നൽകുന്നതുവരെയോ രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ചകളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം. ഇതിനല്ലാതെ കുറ്റപത്രം നൽകുന്നതുവരെ കേരളത്തിൽ പ്രവേശിക്കരുത്.
ഏതെങ്കിലും അസാധാരണ സാഹചര്യമുണ്ടായാൽ കേരളത്തിൽ പ്രവേശിക്കാൻ കോടതിയുടെ മുൻകൂർ അനുമതി തേടാം. കേസിലെ തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ഇരയെയോ ഇരയുടെ ബന്ധുക്കളെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. ജാമ്യത്തിലിറങ്ങിയാൽ മറ്റു കുറ്റകൃത്യങ്ങളിലേർപ്പെടരുത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യക്കു വെളിയിൽ പോകരുത്. പാസ്പോർട്ട് ഒരാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ സമർപ്പിക്കണം എന്നിവയാണു മറ്റു വ്യവസ്ഥകൾ.
ഹർജി പരിഗണിക്കവേ, മുന്പ് ജാമ്യഹർജി തള്ളിയപ്പോഴുള്ള സാഹചര്യംതന്നെയാണു നിലനിൽക്കുന്നതെന്നും കേസിലെ പ്രതി സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കേസുമായി പ്രാധാന്യമുള്ളവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയെന്നു വ്യക്തമായതായും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ജാമ്യം ലഭിച്ചാൽ ബിഷപ് ഒളിവിൽ പോകുമെന്നു പ്രോസിക്യൂഷന് ആശങ്കയില്ല. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഹൈക്കോടതി വിലയിരുത്തി. സഭയിലെ ഉന്നത പദവി വഹിക്കുന്ന വ്യക്തിയാണ് ഹർജിക്കാരനെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ബിഷപ്പിന്റെ അഭിഭാഷകൻ വാദിച്ചു.
പീഡനത്തിനിരയായെന്നു പറയുന്ന കന്യാസ്ത്രീ മദർ സുപ്പീരിയറായിരുന്നെന്നും ഇവർക്കെതിരേ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിയെടുത്തതിലുള്ള പകയാണ് വ്യാജ പീഡനപരാതിക്ക് അടിസ്ഥാനമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
44 വയസുകാരിയായ ഇര 2014ലാണു പീഡനത്തിനിരയായതെന്നു പറയുന്പോൾ ഇത്രയും കാലം പരാതി നൽകാൻ വൈകിയതെന്തുകൊണ്ടാണെന്നു വിശദീകരിക്കുന്നില്ല. പരാതി വ്യാജമാണ്. അന്വേഷണത്തോടു ബിഷപ് പൂർണമായും സഹകരിച്ചു. 2014 മേയ് അഞ്ചിനാണ് ആദ്യം പീഡിപ്പിച്ചതെന്നു പരാതിയിലുണ്ട്. അടുത്ത ദിവസം സഹോദരിയുടെ കുട്ടിയുടെ ആദ്യകുർബാനയ്ക്കു കന്യാസ്ത്രീ ബിഷപ്പിനൊപ്പമാണു പങ്കെടുത്തതെന്നും ബിഷപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും ഹാജരാക്കിയിട്ടുണ്ട്. ജലന്ധറിൽ ഒന്പതു മണിക്കൂറും പിന്നീട് പോലീസ് നോട്ടീസ് നൽകി മൂന്നു ദിവസവും ചോദ്യം ചെയ്തു. പൊതുജന തൃപ്തിക്കു വേണ്ടിയാണോ അറസ്റ്റ് ചെയ്തതെന്നു സംശയിക്കുന്നുവെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം
01:07 AM Oct 16, 2018 | Deepika.com